ഷെറിൻ വധം: മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും വീസ റദ്ദാക്കാനൊരുങ്ങി കേന്ദ്രം

ഷെറിൻ മാത്യൂസ്, വളർത്തച്ഛനായ വെസ്‍ലി മാത്യൂസിനെ ജയിലിലേക്ക് മാറ്റുന്നു.

വാഷിങ്ടൺ∙ വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് അമേരിക്കയില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീസ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റസണ്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് റദ്ദാക്കുന്നതിന് പുറമേ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. ഷെറിനെ ദത്തെടുത്ത വെസ്‍ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്‍ലിയുടെ മാതാപിതാക്കള്‍ എന്നിവരും ഒസിഐ റദ്ദാക്കല്‍ പട്ടികയിലുണ്ട്.

ദേശീയ സുരക്ഷാപ്രശ്നങ്ങളും കേസിന്റെ അനന്തരഫലത്തെച്ചൊല്ലി വിദേശരാജ്യവുമായുള്ള ബന്ധം വഷളാക്കാനുള്ള താല്‍പര്യക്കുറവുമാണ് നടപടിക്കു കാരണം. ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഖാന്തിരമാണ് വിദേശകാര്യമന്ത്രാലയം നോട്ടിസ് അയച്ചിരിക്കുന്നത്. ബിഹാറിലെ ഗയയില്‍ നിന്ന് ദത്തെടുത്ത ഷെറിന്‍ മാത്യൂസെന്ന മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയതിനാണ് വെസ്‌‍ലി–സിനി മാത്യൂസ് ദമ്പതികള്‍ ജയിലിലായത്.