ഹൂസ്റ്റൻ ∙ ഡാലസിൽ കഴിഞ്ഞ ഒക്ടോബറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദത്തെടുത്ത മലയാളി ദമ്പതികളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒസിഐ (ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ) കാർഡ് റദ്ദാക്കും.
വളർത്തച്ഛൻ വെസ്‌ലി മാത്യൂസ്, ഭാര്യ സിനി എന്നിവരുടെയും ഏതാനും അടുത്ത ബന്ധുക്കൾ, ഉറ്റ സഹായികൾ എന്നിവരുടെയും കാർഡുകളാണു റദ്ദാക്കുകയെന്ന് ഇന്ത്യൻ കൗൺസൽ ജനറൽ അനുപം റേ അറിയിച്ചു. കാർഡ് റദ്ദാക്കുന്നവരുടെ പട്ടികയിൽ വെസ്‌ലിയുടെ മാതാപിതാക്കളുമുണ്ട്. എല്ലാവർക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളായ മനോജ് എൻ.ഏബ്രഹാം, നിസി ടി.ഏബ്രഹാം എന്നിവർക്കാണ് ഇതുസംബന്ധിച്ച ആദ്യ നോട്ടിസ് ലഭിച്ചത്. ഇതിനെതിരെ ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വെസ്‌ലിയും സിനിയും ജയിലിലാണ്.