പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ടെന്ന് എഐഎസ്എഫ്; പ്രതിഷേധം

പഞ്ച് മോദി ചലഞ്ചിൽനിന്ന്.

കൊച്ചി∙ ‘ലോകാരാധ്യൻ’ എന്ന വാക്കിനും പഞ്ച് മോദി ചല‍ഞ്ചിനും പിന്നാലെ ഒാടുകയാണു സമൂഹമാധ്യമ ലോകം. ഇൗ പുത്തൻ സമരരീതിയെ അനുകൂലിച്ചും വിമർശിച്ചും പല തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്‍ലഫ് പാറേക്കാടൻ തുടങ്ങിവച്ച ‘പഞ്ച് മോദി ചലഞ്ചി’നെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും വൻപ്രതിഷേധമാണു നടത്തുന്നത്. എന്നാൽ‌ ഇക്കാര്യത്തിൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്നും പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ടു പോകുമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. 

പഞ്ച് മോദി ചലഞ്ചെന്നാൽ പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്.  ഇതിൽ പങ്കെടുത്തതിൽ ഒട്ടേറെ പേർ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിനു പേരാണു ചലഞ്ചിന്റെ ഭാഗമായതെന്ന് അസ്‍ലഫ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബലൂണിൽ മുഖത്ത് പഞ്ച് ചെയ്യുന്നതാണു പ്രതിഷേധം. ഇതു വ്യക്തിപരമായ വിമർശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകൾക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണു വേറിട്ട പ്രതിഷേധമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും ഇത്തരം പ്രതിഷേധം നടന്നിട്ടുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു.