അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി; ശബരിമലയിലേക്കുള്ള യാത്ര കഠിനം

ശബരിമലയിലേക്കുള്ള അയ്യപ്പഭക്തർ കെഎസ്ആർടിസി ബസ് കാത്തിരിക്കുന്നു. ചിത്രം: പി. നിഖിൽരാജ്

ശബരിമല ∙ കന്നിമാസ പൂജയിൽ പങ്കെടുത്ത് അയ്യപ്പനെ തൊഴാൻ സ്വാമിമാർ എത്തിത്തുടങ്ങി. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പ്രളയത്തിൽ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്.

ശബരിമലയിലേക്കുള്ള അയ്യപ്പഭക്തർ. ചിത്രം: പി. നിഖിൽരാജ്

മണ്ഡല മകരവിളക്ക് തീർഥാടനത്തിനു നടതുറക്കുന്നതിനു മുൻപായി ഇവ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി. പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിനായി സഹായം ലഭ്യമാക്കുമെന്ന് ഇവിടം സന്ദർശിച്ച ലോകബാങ്ക്, എഡിബി സംഘം അറിയിച്ചു.

ശബരിമലയിലേക്കുള്ള അയ്യപ്പഭക്തർ വന്ന വാഹനങ്ങൾ. ചിത്രം: പി.നിഖിൽരാജ്

നിലയ്ക്കലിൽ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ, പാർക്കിങ്ങിന് ആവശ്യമായ സ്ഥലം എന്നിവ കൂടുതലായി ഒരുക്കി. ബേസ് ക്യാംപ് എന്ന നിലയിൽ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്യണം. തീർഥാടകരെ കെഎസ്ആർടിസി ബസുകളിലാണു പമ്പയിൽ എത്തിക്കുന്നത്. ഇപ്പോഴുള്ള ബസുകൾ പോരെന്നു തീർഥാടകർ അഭിപ്രായപ്പെട്ടു.

പമ്പയിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ. ചിത്രം: പി.നിഖിൽരാജ്

പെരുനാട്, വടശേരിക്കര, മാടമൺ, മണ്ണാരക്കുളഞ്ഞി മുതൽ നിലയ്ക്കൽ വരെയുള്ള ഭാഗങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പമ്പയിലെ ആശുപത്രിയുടെ ഒരു നില മണ്ണുമൂടി പോയി. ഇതുനീക്കം ചെയ്ത് അണുവിമുക്തമാക്കും. താൽക്കാലികമായി രണ്ടാമത്തെ നിലയിൽ ഒ.പി സംവിധാനങ്ങളും ആശുപത്രിയും ക്രമീകരിച്ചു. ശബരിമലയിലെ വൈദ്യുത വിതരണ സംവിധാനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു.

ശബരിമലയിലേക്കുള്ള അയ്യപ്പഭക്തർ. ചിത്രം: പി.നിഖിൽരാജ്

ഭക്തജനങ്ങൾക്കു ദർശനത്തിനായി ത്രിവേണിയിലൂടെ സന്നിധാനത്തേക്കു പോകാൻ താൽക്കാലിക പാത ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ജൈവ ശുചിമുറികൾ സ്ഥാപിച്ചു. നിലയ്ക്കൽ ബേസ് ക്യാംപിൽ തീർഥാടകർക്കു വിരി വയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പമ്പാ സ്‌നാനത്തിനും പിതൃതർപ്പണത്തിനുമായി ത്രിവേണി പാലത്തിനടുത്തു മണൽചാക്ക് അടുക്കി സൗകര്യമൊരുക്കി. സന്നിധാനത്ത് ദേവസ്വം ബോർഡ് അന്നദാനം നടത്തും.

പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ. ചിത്രം: പി. നിഖിൽരാജ്
അയ്യപ്പഭക്തർ. ചിത്രം: പി. നിഖിൽരാജ്
പമ്പയിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ. ചിത്രം: പി.നിഖിൽരാജ്

ഗതാഗത തടസ്സം ഉണ്ടാകുംവിധം വീണുകിടന്ന മരങ്ങൾ വെട്ടിമാറ്റിയതായി വനംവകുപ്പും പമ്പ-മണപ്പുറം, ത്രിവേണി, കെഎസ്ആർടിസി എന്നീ ഭാഗങ്ങളിലെ വഴിവിളക്കുകൾ തെളിച്ചതായി കെഎസ്ഇബിയും അറിയിച്ചു. പമ്പ മുതൽ മരക്കൂട്ടം വരെയുള്ള സ്ഥലങ്ങളിൽ തീർഥാടകർക്കു ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്നതിനു കിയോസ്‌കുകൾ ക്രമീകരിച്ചു. പ്രളയത്തിൽപെട്ടു തകർന്ന പമ്പയിലെ കിണറും പമ്പ് ഹൗസും വൃത്തിയാക്കി. മണിക്കൂറിൽ 30,000 ലീറ്റർ കുടിവെള്ളം ശുദ്ധീകരിച്ചു നൽകാനുള്ള പ്ലാന്റുകളും കിയോസ്‌കുകളും താൽക്കാലികമായി തയാറാക്കി.