പൊന്നാട പട്ടിണി മാറ്റില്ല; പ്രളയത്തിൽ രക്ഷകരായവർക്ക് അവഗണന

തിരുവനന്തപുരം ∙ മഹാപ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അവഗണിച്ച് സര്‍ക്കാര്‍. കേടായ എന്‍ജിന്‍ വളളങ്ങളുടെ അറ്റകുറ്റപ്പണിക്കു ഭൂരിപക്ഷം പേര്‍ക്കും ധനസഹായം നല്‍കിയില്ല. സ്വന്തമായി വള്ളങ്ങള്‍ നന്നാക്കിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചു മൂന്നാഴ്ച കഴിഞ്ഞു. തകര്‍ന്ന നൂറ്റിഅൻപതോളം വള്ളങ്ങള്‍ കരയിലാണ്.

കടലിൽ പോകാൻ പേടിയാണ്. വള്ളം പൊട്ടി, കടലിൽ പോയാൽ മുങ്ങും ഞങ്ങളെ ആര് രക്ഷിക്കും.– അന്ന് കൂറ്റന്‍ മതിലിലിടിച്ച് അടിപൊളിഞ്ഞ വള്ളത്തിലിരുന്ന് വിഴിഞ്ഞം സ്വദേശി സൂസപാക്യം അവസ്ഥ വിവരിച്ചു. സർക്കാർ ഒന്നും തന്നിട്ടില്ല. പൊന്നാടയും സ്വീകരണം തന്നിട്ട് എന്തുകാര്യം?. ചെലവായ കാശ് തരണ്ടേ?– രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ശാലിൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കൃത്യമായ കണക്കുകള്‍ പോലും മത്സ്യഫെഡ് ഒാഫിസിലില്ല. കൊല്ലത്ത് ഏഴും ആലപ്പുഴയില്‍ 110 വള്ളങ്ങളുടെയും അറ്റകുറ്റപ്പണി അവശേഷിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 669 ബോട്ടുകളില്‍ 454 എണ്ണം കേടായെന്നാണ് ഒൗദ്യോഗിക കണക്ക്. സ്വകാര്യയാഡുകളില്‍ അറ്റകുറ്റപ്പണി നടത്തിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും തുക അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ ഇഴയുകയാണ്.