കന്യാസ്ത്രീയുടെ പരാതി: ബിഷപ്പിന് അനുകൂലമായി നിലപാടു മാറ്റി നിർണായക സാക്ഷി

ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ (ഇടത്); ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാടു മാറ്റി. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ഇപ്പോൾ പറയുന്നത്.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുൻപു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവർ സഭാ ശത്രുക്കളാണ്. തെരുവിൽ ഇറങ്ങുന്നതിനു മുൻപ് തെളിവു പൊലീസിനു നൽകേണ്ടിയിരുന്നു. അതു കൈമാറാൻ അവരെ വെല്ലുവിളിക്കുന്നതായും ഫാ. നിക്കോളാസ് അറിയിച്ചു.

പീഡനത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളിൽ ഫലം കാണാത്തതിനാൽ ഈ വർഷം ജൂൺ രണ്ടിന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചർച്ചയിൽ പങ്കെടുത്തിരുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.