അറസ്റ്റില്ലാത്തത് വഞ്ചന; അഞ്ച് സ്ത്രീകളുടെ നിരാഹാരം തുടങ്ങുമെന്ന് സമരസമിതി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീമാർ

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതു വഞ്ചനയെന്നു സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി. കേസില്‍ പൊലീസ് നിയമം അട്ടിമറിച്ചാണു നീങ്ങുന്നതെന്നു സമരസമിതി ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോയെ ജലന്തര്‍ രൂപതയുടെ ചുമതലയില്‍ നിന്നു മാറ്റിയതു സമരം വിജയത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണെന്നു കന്യാസ്ത്രീകള്‍ പ്രതികരിച്ചു. 

തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയാണു സമരക്കാര്‍ പ്രതിഷേധിച്ചത്. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ നീതി തേടി തെരുവിലിറങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നു സമരസമിതി ആരോപിച്ചു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദിവസവും അഞ്ചു സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും.

ലൈംഗിക പീഡന കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് 2018ലെ ക്രിമിനൽ നിയമഭേദഗതിയിലുണ്ട്. ഇത് അന്വേഷണസംഘം പാലിച്ചില്ലെന്നു സമരസമിതി ആരോപിച്ചു. അതേസമയം ബിഷപ്പ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്  പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു സംഘങ്ങളാണു വസ്തുതാന്വേഷണം നടത്തുന്നത്. അന്വേഷണ വിവരങ്ങളും മൊഴികളും വിലയിരുത്തി അറസ്റ്റ് സംബന്ധിച്ചു തീരുമാനമെടുക്കാനാണ് പൊലീസ് നീക്കം.