പഴുതില്ലാത്ത കുറ്റപത്രം നൽകാൻ ശ്രമമെന്ന് നിയമമന്ത്രി; കോടിയേരിയെ പിന്തുണച്ച് ജയരാജൻ

മന്ത്രിമാരായ എ.കെ. ബാലനും ഇ.പി. ജയരാജനും

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പഴുതില്ലാത്ത കുറ്റപത്രം നൽകാനാണു ശ്രമമെന്ന് നിയമമന്ത്രി എ.കെ. ബാലൻ. അറസ്റ്റിനു കാലതാമസം നേരിട്ടത് ഇതുകൊണ്ടാണ്. നടൻ ദിലീപിന്റെ കാര്യത്തിലും ഇതുതന്നെയാണു ചെയ്തത്. കോടതിയിൽ നിലനിൽക്കുന്ന കുറ്റപത്രമാണു വേണ്ടത്. ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് കോടിയേരി പറഞ്ഞതിൽ വസ്തുതകൾ ഉണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഒരു കാര്യവും വെറുതെ പറയുന്നയാളല്ല കോടിയേരി. സമരം ചെയ്യുന്ന കന്യാസ്ത്രീകളോടും ഇരയോടും ഒപ്പമാണു പാർട്ടിയും സർക്കാരും. വേട്ടക്കാരനെ പിടികൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾ അവരുടെ നിഗമനങ്ങളിലെത്തുന്നതു പല രീതിയിലാണ്. സർക്കാരിനു സർക്കാരിന്റേതായ രീതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം ന്യായമായിരുന്നെന്നു മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സമരം ഹൈജാക്ക് ചെയ്യുന്നവർക്കെതിരെയായിരുന്നുവെന്നും ജലീൽ അവകാശപ്പെട്ടു. കന്യാസ്ത്രീകളുടെ സമരത്തിനുപിന്നിൽ ദുരുദ്ദേശ്യമാണെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം.