കന്യാസ്ത്രീയുടെ പീഡനപരാതി: ജാമ്യാപേക്ഷയുമായി ബിഷപ് ഫ്രാങ്കോ വീണ്ടും ഹൈക്കോടതിയിൽ

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം. (ഫയൽ ചിത്രം)

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അന്വേഷണം ഇതിനകം പൂർത്തിയായിട്ടുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താൻ പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ ബിഷപ് വാദിക്കുന്നു.

റിമാൻ‍ഡ് ചെയ്യപ്പെട്ടതോടെ പാലാ സബ്ജയിലിലാണ് ബിഷപ് ഇപ്പോഴുള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി ഒക്ടോബർ 20 വരെ നീട്ടിയിരുന്നു. ജാമ്യം നൽ‌കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ അതു നിരസിക്കുകയാണുണ്ടായത്. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയിൽ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.