ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം: സുപ്രീംകോടതിയിലും കെഎസ്ആർടിസിക്കു ജയം

തിരുവനന്തപുരം ∙ ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനത്തിനെതിരായ നൽകിയ കേസിൽ സുപ്രീംകോടതിയിലും കെഎസ്ആർടിസിക്കു ജയം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഉദ്യോഗാർഥികളാണു സുപ്രീംകോടതിയെ സമീപിച്ചത്.

209 ജൂനിയർ അസിസ്റ്റന്റുമാർക്കാണ് അഡ്വൈസ് നൽകിയത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇവരെ നിയമിക്കാനാവില്ലെന്നു കെഎസ്ആർടിസി നിലപാടെടുത്തു. ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് അനുകൂലമായി വിധിച്ചു. കോർപറേഷൻ ഹർജി നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഒഴിവില്ലാതിരിക്കേ നിയമനം നടത്താൻ പിഎസ്‍സിക്ക് എങ്ങനെ കെഎസ്ആർടിസിയെ നിർബന്ധിക്കാനാകുമെന്നു കോടതി ചോദിച്ചു.

ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ചില ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലെത്തി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് കെഎസ്‍ആർടിസിക്ക് അനുകൂലമായി വിധിച്ചു. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിരി പരിഗണിച്ചു ആവശ്യമില്ലെങ്കിൽ നിയമിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനരുദ്ധാരണ പാതയിൽ മുന്നോട്ടുപോകുന്ന കെഎസ്ആർടിസിക്കു മറ്റു കേസുകളിലും സഹായകരമാകുന്ന വിധിയാണിതെന്നു എംഡി ടോമിൻ ജെ.തച്ചങ്കരി അഭിപ്രായപ്പെട്ടു.