അധികാരത്തിലെത്തിച്ചത് വ്യാജ വാഗ്ദാനങ്ങളെന്ന് ഗഡ്കരി; സമ്മതിച്ചതിൽ സന്തോഷമെന്ന് രാഹുൽ

ന്യൂഡല്‍ഹി∙ 2014ൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്നു തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു മറാഠി ചാനലിൽ നടന്ന റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണു ഗഡ്കരിയുടെ നിർണായക വെളിപ്പെടുത്തൽ. ഗഡ്കരിയുടെ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ട്.

ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമേ ഗുണമുണ്ടായുള്ളൂ എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്തു തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.