സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുന്നു: ശ്രീധരൻപിള്ള

പി.എസ്. ശ്രീധരൻപിള്ള (ഫയൽ ചിത്രം)

കോഴിക്കോട്∙ സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികൾ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം. പൊലീസ് വേഷത്തിൽ കൊണ്ടുപോകാൻ കോടതി ഉത്തരവുണ്ടോ? സ്ത്രീകൾക്കു സുരക്ഷ ഒരുക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന സർക്കാർ വാദം തട്ടിപ്പാണ്.

ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവർക്കെതിരെ നടപടി വേണം. ആൾമാറാട്ടത്തിനു കേസെടുക്കണം. അവിടെ നടക്കുന്നതു നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണ്. സ്വസ്ഥമായി ഇരിക്കണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കണം. തന്ത്രിമാർ ഉണർന്നു പ്രവർത്തിക്കണം. യുവതികൾ 18ാം പടി കയറിയാൽ തന്ത്രിമാർ വേണ്ടതു ചെയ്യണം. സർക്കാർ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരും. നിരോധനാജ്ഞ ലംഘിക്കാനുള്ളതുകൂടിയാണ്. അതിനു സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.