മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ: ‘വാക്കുകൾ കടമെടുത്ത്’ തരൂർ‌

പ്രധാനമന്ത്രി നരേന്ദ്രമോദി, ശശി തരൂർ എംപി

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണെന്നു കോൺഗ്രസ് എംപി ശശി തരൂർ. പേരു വെളിപ്പെടുത്താത്ത ഒരു ആർഎസ്എസ് നേതാവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് തരൂർ മോദിക്കെതിരെ ‘തേൾ’ പരാമർശം നടത്തിയത്. ബെംഗളൂരു സാഹിത്യോൽസവത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമർശം. 

ആർ‌എസ്എസിലെ ഒരാൾ ഒരു മാധ്യമപ്രവർത്തകനോടു പറഞ്ഞ അസാധാരണ അലങ്കാര പ്രയോഗം ഇതാണ്. ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് അതിനെ മാറ്റാൻ സാധിക്കില്ല. ചെരിപ്പോ മറ്റോ ഉപയോഗിച്ച് അടിക്കാമെന്നാണെങ്കിൽ അതിനും സാധിക്കില്ല– തരൂർ പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുൻപാണ് തരൂർ പരാമർശിച്ച വിശേഷണങ്ങളുൾപ്പെടുന്ന ലേഖനം ഒരു ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്. 2012 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആർഎസ്എസ് പ്രവർത്തകനിൽനിന്ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് മോദി എത്തുന്നതുവരെയുള്ള കാര്യങ്ങളാണു പറയുന്നത്. 

തരൂരിന്റെ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുതിയ പുസ്തകത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം ബെംഗളൂരുവിൽ എത്തിയത്. തരൂരിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ശിവനെ അവഹേളിച്ച സംഭവത്തിൽ മാപ്പു പറയണമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധിയോട്
ആവശ്യപ്പെട്ടു. രാഹുൽ‌ ഗാന്ധി ശിവഭക്തനാണെന്നാണു സ്വയം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ കീഴിലെ നേതാക്കളിലൊരാൾ ശിവലിംഗത്തെയും മഹാദേവനെയും അപമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ മറുപടി പറയണം– രവിശങ്കർ പ്രസാദ് പറഞ്ഞു.