ലാവ്‌ലിൻ കേസ് ജനുവരി രണ്ടാം വാരം പരിഗണിക്കും; വാദം കേൾക്കുന്നതിലും തീരുമാനം

ന്യൂഡൽഹി∙ ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി രണ്ടാം വാരത്തിലേക്കു മാറ്റി. കേസിൽ വാദം കേൾക്കുന്ന കാര്യവും അപ്പോൾ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുഴുവൻ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണു കോടതി പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണു സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും സിബിഐ വാദിക്കുന്നു. കുറ്റപത്രത്തിൽനിന്ന് പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയതു വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സിബിഐയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു.

വിചാരണ നേരിടണമെന്നു ഹൈക്കോടതി നിർദേശിച്ച മൂന്നു കെഎസ്ഇബി മുൻ ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആർ. ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരാണു ഹർജി സമർപ്പിച്ചത്. ഈ ആവശ്യത്തിൽ സിബിഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.