ശബരിമല സമരം സുപ്രീംകോടതി വിധിക്കെതിര്; ന്യായീകരിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി∙ ശബരിമലയിലെ സമരം സുപ്രീംകോടതി വിധിക്കെതിരെയാണെന്നു ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ നടന്നതെന്നു കോടതി നിരീക്ഷിച്ചു. ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും നാമജപപ്രാർഥന നടത്തിയതേ ഉള്ളൂവെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

പ്രതി അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. സുപ്രീംകോടതി വിധിക്കെതിരെയാണ് സമരം നടന്നത്. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടന്ന സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്.