നെയ്യാറ്റിൻകര കൊലപാതകം: ഒരാൾ കൂടി പിടിയിൽ, ഹരികുമാർ സഞ്ചരിച്ച വാഹനം കണ്ടെത്തി

ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാർ, മരിച്ച സനൽ

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സനല്‍ കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാൻ ആദ്യം കാർ ഏര്‍പ്പാടാക്കിയത് അനൂപാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.

ഡിവൈഎസ്പി ഹരികുമാർ ഉപയോഗിച്ചിരുന്ന കാർ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഹരികുമാർ രക്ഷപ്പെട്ട വാഹനമാണു കണ്ടെത്തിയത്.

കേസിൽ പിടിയിലാകുന്ന രണ്ടാമത്തെ ആളാണ് അനൂപ്. ഡിവൈഎസ്പി ഹരികുമാർ എവിടെയാണെന്നതിനെക്കുറിച്ച് ഇയാൾക്ക് കൃത്യമായ വിവരമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച തമിഴ്നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാർ നേരത്തേ പിടിയിലായിരുന്നു. കൊലയ്ക്കുശേഷം ഹരികുമാറും സുഹൃത്ത് ബിനുവും എത്തിയത് സതീഷിന്റെ അടുത്താണെന്നാണു വിവരം.