ദേവനെ കമ്പിളിയിൽ പുതപ്പിക്കുന്ന ക്ഷേത്രം; മഞ്ഞിൽ കുളിച്ച് ബദരിനാഥ്

ബദരിനാഥ് ക്ഷേത്രം

ന്യൂഡൽഹി∙ 37 വർഷത്തിനു േശഷം ബദരിനാഥിൽ വൻ മഞ്ഞുവീഴ്ച. ബദരിനാഥ് ക്ഷേത്രം 20ന് അടയ്ക്കാനിരിക്കെയാണു മഞ്ഞിൽ കുളിച്ചത്. 3 ദിവസം മുൻപാണ് മ‍ഞ്ഞുവീഴ്ച കൂടിയത്. മേയ് മാസം തുറന്ന് ഒക്ടോബറിൽ അടയ്ക്കുന്നതാണു ബദരിനാഥ് ക്ഷേത്രത്തിന്റെ തീർഥാടനകാലം. ഇൗ കാലയളവിൽ ലക്ഷക്കണക്കിനാളുകളാണു ദർശനത്തിനെത്തുന്നത്.

ബദരിനാഥിലെ പ്രധാനപൂജാരി കണ്ണൂർ പയ്യന്നൂർ ചെറുതാഴം വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ്. പ്രധാനപൂജാരിക്ക് റാവൽ എന്നാണ് സ്ഥാനപ്പേര്. ബദരീനാഥ് റാവൽജിക്ക് ഉത്തരാഖണ്ഡിൽ കാബിനറ്റ് പദവി നൽകിയാണ് ആദരിക്കുന്നത്. പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യർ തന്നെയാണ് വടക്കൻ കേരളത്തിൽ നിന്നുള്ള നമ്പൂതിരിയാകണം പൂജ നടത്താനെന്നും വിധിച്ചത്.

ചിത്രത്തിൽ ഇടത്ത് റാവൽജി ഇൗശ്വരപ്രസാദ് നമ്പൂതിരി

ശൈത്യകാലത്തു നടയടച്ചിടുമ്പോൾ ദേവനെ കമ്പിളിയിൽ പുതപ്പിക്കും. സമുദ്രനിരപ്പിൽ നിന്ന് 10,585 അടി മുകളിൽ സ്ഥിതിചെയ്യുന്ന ബദരിനാഥ് ക്ഷേത്രത്തിലെ പുജയ്ക്കു നിയോഗിക്കപ്പെടുമ്പോൾ ആദ്യം കഠിനമായിരുന്നുവെന്ന് റാവൽ ഇൗശ്വരപ്രസാദ് നമ്പൂതിരി പറയുന്നു. പക്ഷേ പിന്നീട് ൈശത്യം ശീലമായി. അഭിഷേകത്തിനു ശ്രീകോവിലിൽ വയ്ക്കുന്ന വെള്ളം പോലും ഐസാകും– ഇൗശ്വരപ്രസാദ് പറയുന്നു.

മഞ്ഞില്‍ മൂടിയ ബദരിനാഥിലെ ടൂറിസ്റ്റ് റസ്റ്റ് ഹൗസ്
ബദരിനാഥ് ക്ഷേത്രത്തിന്റെ രാത്രികാല ദൃശ്യം

മുത്തച്ഛൻ 25 വർഷം റാവൽ ആയിരുന്നു. പാരമ്പര്യത്തിന്റെ കണ്ണിയായ ഇൗശ്വരപ്രസാദിന് അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രത്തിൽ പൂജാരിയാകാൻ അവസരമൊരുങ്ങിയത്. ഇപ്രാവശ്യം ഏറ്റവും വലിയ ശൈത്യവും മഞ്ഞു വീഴ്ചയുമാണെന്നും അദ്ദേഹം പറയുന്നു. ചൈനയുടെ അതിർത്തി ഗ്രാമത്തിലുള്ള ക്ഷേത്രമായതിനാൽ ഇന്ത്യൻ കരസേനയ്ക്കാണ് നിയന്ത്രണം.