കോൺഗ്രസ് നേതാക്കൾ ആർഎസ്എസ് പക്ഷത്ത്; വിശ്വാസികൾക്ക് സംരക്ഷണം: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുന്നു.

കോഴിക്കോട് ∙ ശബരിമലയിൽ പോകുന്ന വിശ്വാസികൾക്കു സർക്കാർ എല്ലാ സംരക്ഷണവും സൗകര്യവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയെ ആദ്യം പുകഴ്ത്തിയവർ പിന്നീടു വിശ്വാസത്തിന്റെ പേരുപറ‍ഞ്ഞാണു മതനിരപേക്ഷത തകർക്കാൻ രംഗത്തിറങ്ങിയത്. ശബരിമലയിൽ ഒരു വിവേചനവും പാടില്ലെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആർഎസ്എസിന്റെ ബി ടീമായി നിൽക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നു പിണറായി ആരോപിച്ചു. വർഗീയതയുമായി സമരസപ്പെടുന്നതു കൊണ്ടാണ് ഇപ്പോൾ ധാരാളംപേർ കോൺഗ്രസിൽനിന്നു വിട്ടുപോകുന്നത്. കോൺഗ്രസ് നേതാക്കളിൽ പകുതിയിലധികം ആർഎസ്എസ് പക്ഷത്താണ്. കോൺഗ്രസ് നയത്തിന് ഒപ്പം നിൽക്കാത്ത നേതാക്കളാണ് ആ പാർട്ടിയിലുള്ളത്. രാഹുൽ ഗാന്ധിയുടെ നിലപാടുപോലും അംഗീകരിക്കാൻ കേരളത്തിലെ കോൺഗ്രസുകാർക്കു കഴിയുന്നില്ല.

നവോത്ഥാന കേരള നിർമിതിയിൽ ആർഎസ്എസ് ഒഴികെ എല്ലാവർക്കും പങ്കുണ്ട്. ഇപ്പോഴുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്കു കൊണ്ടുപോകാനാണു സംഘപരിവാർ ശ്രമിക്കുന്നത്. കേന്ദ്രഭരണത്തിനെതിരെയുള്ള ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണു ബിജെപി വർഗീയ കാർഡ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ.റഹീം, അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, മന്ത്രി ടി.പി.രാമകൃഷ്ണൻ, എളമരം കരീം എംപി, പി.നിഖിൽ, എംഎൽഎമാരായ എ.എ‍ൻ.ഷംസീർ, എം.സ്വരാജ് എന്നിവർ പ്രസംഗിച്ചു.