ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ അധ്യക്ഷനാക്കൂ; കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു മോദി

ഛത്തീസ്ഗഡില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം: എഎൻഐ ട്വിറ്റർ

റായ്പൂര്‍∙ ഛത്തീസ്ഗഡില്‍ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി കുടുംബത്തിലെ അംഗമല്ലാത്ത ഒരാളെ കോണ്‍ഗ്രസ് അഞ്ച് വർഷം പാർട്ടി അധ്യക്ഷനാക്കിയാൽ ജവഹര്‍ ലാൽ നെഹ്‍റു ശരിക്കും ജനാധിപത്യ സംവിധാനം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു താൻ വിശ്വസിക്കാമെന്ന് മോദി പറഞ്ഞു.

ഇതിനായി കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ ബിജെപി റാലിയിൽ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ നാല് തലമുറകൾ ഇതിനകം രാജ്യം ഭരിച്ചിട്ടുണ്ട്. രാജ്യത്തിനായി എന്തൊക്കെയാണു ചെയ്തതെന്ന് അവർ വ്യക്തമാക്കണം. ഡൽഹിയിലെ ചെങ്കോട്ടയിൽനിന്ന് സംസാരിക്കുവാനുള്ള അവകാശം ഒരു കുടുംബത്തിനു മാത്രമാണെന്നതാണ് ജനങ്ങൾ ഇല്ലാതാക്കിയത്.

പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു നിങ്ങൾക്കു മനസ്സിലാകില്ല. പക്ഷേ ഒരു ചായവിൽപ്പനക്കാരന് അതു സാധിക്കും– കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമാക്കി മോദി പറഞ്ഞു. കള്ളത്തരങ്ങൾ പറഞ്ഞ് രാജ്യത്തെ കോൺഗ്രസ് ഇരുട്ടിൽതന്നെ നിർത്തി. ആദ്യഘട്ടതിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ്ങിലൂടെ നക്സലുകൾക്കു ശക്തമായ മറുപടിയാണ് ബസ്തറിലെ ജനങ്ങൾ നൽകിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഡോലക്കിൽ താളം പിടിച്ച് മോദി

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്കായി ഛത്തീസ്ഗഡിലെത്തിയ പ്രധാനമന്ത്രി പരമ്പരാഗത വാദ്യോപകരണമായ ചുവപ്പ് ഡോലക്കില്‍‌ താളം പിടിച്ചു. പ്രസംഗിക്കാൻ മൈക്കിന് അടുത്തെത്തുന്നതിനു മുൻപാണ് മോദി ഡോലക്കിൽ ഒരു കൈ നോക്കിയത്. സ്റ്റേജിലെത്തിയ മോദിയുടെ കഴുത്തിൽ ഒരു നേതാവ് സംഗീതോപകരണം അണിയിക്കുകയായിരുന്നു. 

ഉടനെ തന്നെ ചിരിച്ചുകൊണ്ട് മോദി ഡോലക്കിൽ താളം പിടിച്ചു. പ്രവർത്തകർ ഇതിനെ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. ഈ വർഷം മേയിൽ നേപ്പാൾ സന്ദർശനത്തിനു പോയപ്പോഴും പ്രധാനമന്ത്രി അവിടത്തെ സംഗീതോപകരണങ്ങള്‍ വായിച്ചിരുന്നു.