നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം ഞായറാഴ്ച നടക്കും

കെ.ടി.സി. അബ്ദുല്ല

കോഴിക്കോട്∙ നടൻ കെ.ടി.സി. അബ്ദുല്ല (82) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ നടക്കും.കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിൽസയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു. പന്നിയങ്കര പാർവതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം.

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവർ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക മകനായി ജനിച്ച അബ്ദുല്ലയ്ക്ക് ഹിമായത്തുൽ സ്കൂളിലും ഗണപത് ഹൈസ്കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങൾ ഏറെപ്രിയപ്പെട്ടതായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല സീരിയൽ നടനായും വേഷമിട്ടു. 

1959ൽ കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ. അബ്ദുല്ല, കെടിസി അബ്ദുല്ലയായത്. സ്ഥാപകനായ പി.വി. സാമിയിൽ തുടങ്ങിയ സൗഹൃദം മൂന്നാം തലമുറയിലും തുടര്‍ന്ന അദ്ദേഹം, അവരുടെ ട്രാൻസ്പോർട്ട് മേഖലയിൽ മാത്രമല്ല, എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കായി. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എന്ന പേരിൽ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോൾ അബ്ദുല്ല ആ വഴിക്കു തിരിഞ്ഞത്.1977ലെ സുജാത മുതൽ സുഡാനി ഫ്രം നൈജീരിയ വരെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.