ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് റാലികൾ നടത്താൻ ബിജെപി

നരേന്ദ്ര മോദി (ഫയൽ ചിത്രം)

പത്തനംതിട്ട∙ തിരുവനന്തപുരം ഉൾപ്പെടെ 3 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലികൾ ജനുവരിയിൽ നടത്താൻ ബിജെപി തയ്യാറെടുക്കുന്നു. കേരളം, ബംഗാൾ, തെലങ്കാന, ആന്ധ്രാ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലായി ഇതുവരെ ബിജെപി ജയിക്കാത്തതും എന്നാൽ നിർണായക വോട്ട് സ്വാധീനവും ഉള്ള 122 ലോക്സഭാ മണ്ഡലങ്ങളിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമായാണിത്. ജനുവരിയിൽ ഈ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ പങ്കെടുപ്പിച്ച് 25 റാലികളിൽ നരേന്ദ്രമോദി പങ്കെടുക്കും.

റഫാൽ ഇടപാടിൽ സുപ്രീം കോടതി വിധിയിൽ മോദിപ്രഭാവം ഉയർന്നതോടെ അദ്ദേഹത്തെ തന്നെ മുഖ്യപ്രചാരകനാക്കി ജനുവരി ആദ്യം മുതൽ തന്നെ രാജ്യത്ത് മുഴുവൻ മോദി സാന്നിധ്യം എത്തിക്കുകയാണ് ബിജെപി ആദ്യതിരഞ്ഞെടുപ്പ് തന്ത്രമായി പ്രയോഗിക്കുന്നത്. കർണാടകമാണ് ബിജെപി കൂടുതൽ ശ്രദ്ധിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം.

എത്തിപ്പിടിക്കാവുന്ന വോട്ടിന്റെ വ്യത്യാസത്തിൽ 2014ൽ പരാജയപ്പെട്ട എല്ലാ ലോക്സഭാ സീറ്റുകളിലും ആർഎസ്എസിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ആർഎസ്എസ് കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ ബിജെപിക്ക് വിട്ടുനൽകാനും തീരുമാനിച്ചിട്ടുണ്ട്.