മോദിയെയും ബിജെപിയെയും വിമർശിച്ചു; മാധ്യമപ്രവർത്തകന് 12 മാസം തടവ്

കിഷോർചന്ദ്ര വാങ്‍കേം. ചിത്രം: ഫെയ്സ്ബുക്

ഇംഫാൽ ∙ സമൂഹമാധ്യമത്തിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച മാധ്യമ പ്രവർത്തകനു തടവുശിക്ഷ. മണിപ്പുരിലെ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്‍കേം (39) ആണ് ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം തടവിലായത്.

രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും മുൻനിർത്തി നവംബർ 27ന് കിഷോർചന്ദ്രയെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ചയാണു 12 മാസത്തെ തടവിനു വിധിച്ചത്. മുഖ്യമന്ത്രി എൻ.ബീരേൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ വിമർശിക്കുന്ന ഫെയ്സ്ബുക് വിഡിയോയുടെ പേരിലായിരുന്നു നടപടി. ബീരേൻ സിങ് മോദിയുടെ പാവയാണെന്നു വിഡിയോയിൽ ആരോപിക്കുന്നു.

പ്രാദേശിക മാധ്യമം ഐഎസ്ടിവിയിലാണു കിഷോർചന്ദ്ര ജോലി ചെയ്തിരുന്നത്. ഫെയ്സ്ബുക്കിൽ വിഡിയോ ഇടുന്നതിനു മുമ്പ് ജോലി രാജിവച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കിഷോർചന്ദ്രയ്ക്കെതിരായ നടപടിയിൽ ഇന്ത്യൻ ജേണലിസ്റ്റ്സ് യൂണിയനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും പ്രതിഷേധിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പിനു മാധ്യമ പ്രവർത്തനവുമായി വലിയ ബന്ധമില്ലെന്നാണ് ഓൾ മണിപ്പുർ വർക്കിങ് ജേണലിസ്റ്റ്സ് യൂണിയന്റെ നിലപാട്.