തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യ പങ്കാളിത്തത്തിന് തത്വത്തിൽ അനുമതി

തിരുവനന്തപുരം വിമാനത്താവളം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തത്തിന് തത്വത്തിൽ അനുമതിയായി. കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഇതുസംബന്ധിച്ച് ലോക്സഭയിൽ മറുപടി നൽകി. നീതി ആയോഗ് സിഇഒയുടെ നേതൃത്വത്തിൽ‌ മേൽനോട്ട സമിതി രൂപീകരിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരഹരിക്കാനും പദ്ധതി തയാറാക്കുന്നുണ്ട്.

നേരത്തേ ആറു വിമാനത്താവളങ്ങളെ പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രത്യേക ദൗത്യകമ്പനിയെ നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

നടത്തിപ്പ് അവകാശം നേരിട്ടു നൽകുകയോ ടെൻ‌ഡറിൽ ആദ്യ പരിഗണന നല്‍കുകയോ വേണമെന്നും കേരളം അഭ്യര്‍ഥിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നിർമാണവും നടത്തിപ്പുമാണ് കേരളത്തിന്റെ യോഗ്യതയായി ഉയർത്തിക്കാണിച്ചിരുന്നത്.