കുഞ്ഞിനെ കാറിന്റെ ഡിക്കിയിലിട്ടു വളർത്തിയ അമ്മയ്ക്ക് തടവുശിക്ഷ

പാരിസ്∙ നാലാമത്തെ കുഞ്ഞിനെ 2 വയസ്സുവരെ കാറിന്റെ ഡിക്കിയിലിട്ടു നരകിപ്പിച്ചു വളർത്തിയ ‍സ്ത്രീക്ക് 2 വർഷം തടവുശിക്ഷ. ഫ്രാൻസിനെ ഞെട്ടിച്ച ക്രൂരസംഭവത്തി‍ൽ, പോർച്ചുഗീസിൽനിന്നു കുടിയേറിയ റോസ മരിയ ഡിക്രൂസയാണു സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചത്. 5 വർഷം മുൻപ്, കാർ നന്നാക്കാനെത്തിയ മെക്കാനിക്കാണ് വണ്ടിയുടെ ഡിക്കിയിൽ ഉടുപ്പു പോലുമില്ലാതെ വൃത്തിഹീനമായ നിലയിൽ കഴിഞ്ഞ കുഞ്ഞിനെ കണ്ട് അധികൃതരെ വിവരമറിയിച്ചത്.

ആദ്യ 23 മാസം ഡിക്കിക്കുള്ളിലും പിന്നീടു പഴയസാധനങ്ങൾ തള്ളുന്ന അറയിലും അടച്ചിട്ടാണു സെറീനയെ വളർത്തിയത്. ഇപ്പോൾ എഴുവയസ്സുള്ള കുട്ടി സർക്കാർ സംരക്ഷണയിലാണ്. കുട്ടിക്കു കടുത്ത മാനസിക–ശാരീരിക വൈകല്യങ്ങളുണ്ട്. നാലാമത്തെ കുട്ടിയായ സെറീനയെ ഗർഭം ധരിച്ചതും പ്രസവിച്ചതും റോസ പങ്കാളിയിൽനിന്നു രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുട്ടിയെക്കുറിച്ചു തനിക്ക് അറിയില്ലായിരുന്നുവെന്നാണു പങ്കാളി കോടതിയിൽ മൊഴി നൽകിയത്.

നാലാമതും അമ്മയായതിനെത്തുടർന്നു മാനസികമായി തകർന്നിരുന്നെന്നാണു റോസയുടെ മൊഴി. ഇവർക്ക് ആദ്യമുണ്ടായ 3 കുട്ടികൾ സ്നേഹവാൽസല്യങ്ങളറിഞ്ഞു വളർന്നവരാണ്. 15, 14, 9 വയസ്സു പ്രായത്തിലുള്ള ഇവരെ നല്ല നിലയിലാണു വളർത്തിയതെന്നു അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.