ലണ്ടൻ ∙ ഗോൾഡൻ ഗ്ലോബിനു പിന്നാലെ ബാഫ്റ്റയിലും പാട്ടുംപാടി ‘ലാ ലാ ലാൻഡ്’ വിജയം.
ഡേമിയൻ ഷസെൽ സംവിധാനം ചെയ്ത സംഗീത സിനിമ ‘ലാ ലാ ലാൻഡ്’ ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്സിൽ (ബാഫ്‌റ്റ) അഞ്ചു പുരസ്കാരങ്ങൾ നേടി. സിനിമയ്ക്ക് 11 നോമിനേഷനുകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഏഴു ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ഈ ചിത്രം നേടിയിരുന്നു. ഓസ്കറിലും ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന സിനിമയാണിത്. 14 ഓസ്കർ നോമിനേഷനുകൾ ചിത്രത്തിനുണ്ട്.
ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് നടൻ ദേവ് പട്ടേൽ ‘ലയൺ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള പുരസ്കാരം നേടി. ദേവിന് ഇതേ വിഭാഗത്തിൽ ഓസ്കർ നോമിനേഷനുണ്ട്. ഇന്ത്യയിൽനിന്നു വിദേശദമ്പതികൾ ദത്തെടുത്ത കുട്ടി വളർന്ന ശേഷം വേരുകൾ തേടി ഇന്ത്യയിൽ തിരിച്ചെത്തുന്നതാണ് ലയണിന്റെ കഥ.
ഓസ്കറിനു മുൻപു പ്രഖ്യാപിക്കുന്ന പ്രധാന സിനിമാ പുരസ്കാരമാണ് ബാഫ്റ്റ.
പ്രധാന പുരസ്കാരങ്ങൾ
മികച്ച ചിത്രം: ലാ ലാ ലാൻഡ്
സംവിധായകൻ: ഡേമിയൻ ഷസെൽ
നടൻ: കെയ്‌സി അഫ്ലെക് (മഞ്ചസ്റ്റർ ബൈ ദ് സീ)
നടി: എമ്മ സ്റ്റോൺ (ലാ ലാ ലാൻഡ്)
മികച്ച ബ്രിട്ടിഷ് സിനിമ: ഐ, ഡാനിയൽ ബ്ലേക്ക്
സഹനടൻ: ദേവ് പട്ടേൽ (ലയൺ)
സഹനടി: വിയോള ഡേവിസ് (ഫെൻസസ്)