ശാസ്ത്രിയുടെ ഉപദേശം കേട്ട് ജഡേജ‌

കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിലക്കുമൂലം കളിക്കാനാകില്ലെങ്കിലും സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വിശ്രമിച്ചില്ല. ഇന്നലെ ടീമംഗങ്ങളെല്ലാം വർത്തമാനവും ഊരുചുറ്റലുമായി കഴിഞ്ഞപ്പോൾ ജഡേജ മാത്രം ടീം  മുഖ്യ കോച്ച് രവി ശാസ്ത്രിക്കും സഹായികൾക്കുമൊപ്പമായിരുന്നു. ടെസ്റ്റ് റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയതാണു വിലക്കിനിടയിലും താരത്തിനുള്ള ആശ്വാസം.

ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസനെ പിന്തള്ളിയ  ജഡേജയ്ക്ക് 438 പോയിന്റുണ്ട്. ഷാക്കിബിന് 431 പോയിന്റും. രണ്ടാം ടെസ്റ്റിലെ തകർപ്പൻ ഓൾ റൗണ്ട് പ്രകടനമാണ് ജഡേജയെ മുന്നിലെത്തിച്ചത്. ബോളർമാരിലും നമ്പർ വൺ ജഡേജ തന്നെ.

ജഡേജയുടെ മനസ്സിടിയാതെ കാക്കാനുള്ള ശ്രമമായിരുന്നു സംഭാഷണമെന്നാണു സൂചന. കളിക്കാരെ പ്രതിസന്ധികളിൽ പ്രചോദിപ്പിക്കാനുള്ള ശാസ്ത്രിയുടെ കഴിവ് നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.