ലണ്ടൻ ∙ താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സ്വാർഥനായ കളിക്കാരനാണു സ്റ്റീവ് വോയെന്ന് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. ഓസ്ട്രേലിയയുടെ അമിതമായ ‘ബാഗി ഗ്രീൻ ആരാധന’ ഛർദ്ദിക്കാനുള്ള തോന്നലുളവാക്കുന്നതാണെന്നു വോൺ ‘നോ സ്പിൻ’ എന്ന തന്റെ പുതിയ പുസ്തകത്തിൽ പറയുന്നു. (ഓസ്ട്രേലിയൻ കളിക്കാരുടെ പച്ചത്തൊപ്പിയാണ് ബാഗി ഗ്രീൻ).
‘‘ബാഗി ഗ്രീനിനോട് ചിലരുടെ ആരാധന പറഞ്ഞറിയിക്കാനാവില്ല. ലാങ്(ജസ്റ്റിൻ ലാംഗ്വർ), ഹെയ്ഡോസ് (മാത്യു ഹെയ്ഡൻ), ഗില്ലി (ആഡം ഗിൽക്രിസ്റ്റ്) എന്നിവരെ അതില്ലാതെ കാണാനേ കഴിയില്ല. വിമ്പിൾഡനിൽ പോലും അവർ അതു ധരിച്ചു കളി കാണാൻ പോകുന്നത് എനിക്കു മനംപിരട്ടലുണ്ടാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി കളിക്കാനായതു ജനത്തെ കാണിക്കാൻ എനിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.’’
വിൻഡീസിനെതിരായ 1999ലെ പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്ന തന്നെ ഒഴിവാക്കിയ ക്യാപ്റ്റൻ വോയുടെ നടപടി നിരാശപ്പെടുത്തിയെന്ന് വോൺ പറഞ്ഞു. തോളിലെ പരുക്കു ഭേദമായി ഫോം വീണ്ടെടുത്തുകൊണ്ടിരുന്ന എന്നെ ഒഴിവാക്കണമെന്നു ടഗ്ഗ(വോ)യ്ക്ക് നിർബന്ധമായിരുന്നു. കോച്ച് ജഫ് മാർഷിന്റെയും സിലക്ടർ അലൻ ബോർഡറുടെയും പിന്തുണ തനിക്കുണ്ടെന്നും ടഗ്ഗ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന എന്നെ നല്ല സുഹൃത്തെന്നു ഞാൻ കരുതിയിരുന്ന ടഗ്ഗ പിന്തുണച്ചതേയില്ല.
പുറത്തായതിലുള്ള നിരാശയും ദേഷ്യവും ടീമിനെ പിന്തുണയ്ക്കാതെ പ്രകടിപ്പിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മുന്നു ടെസ്റ്റുകളിൽ ടീമിലെ ബോളർമാർ ടഗ്ഗയുടെ ക്യാപ്റ്റൻസിയെക്കുറിച്ചു പലതവണ പരാതിപ്പെട്ടതും വോൺ ഓർമിക്കുന്നു. തന്റെ പ്രകടനത്തിൽ അസൂയപ്പെട്ടിരുന്ന വോ ക്യാപ്റ്റന്റെ അധികാരം ലഭിച്ചപ്പോൾ അനാവശ്യമായി തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് അലോസരപ്പെടുത്തിയെന്നും വോൺ എഴുതുന്നു.