ബാർസിലോന ∙ മെസ്സിയില്ലെങ്കിൽ, ലൂയി സ്വാരെസുണ്ടെന്നു ബാർസിലോന! സ്പാനിഷ് പ്രിമേറ ലിഗയിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ, സ്വാരെസിന്റെ ഹാട്രിക് മികവിൽ ബാർസിലോന സ്വന്തം മൈതാനത്ത് റയൽ മഡ്രിഡിനെ 5–1നു തോൽപിച്ചു. ബ്രസീലുകാരൻ ഫിലിപെ കുടിഞ്ഞോ (11), അർതുറോ വിദാൽ (87) എന്നിവരാണു ബാർസയുടെ മറ്റു സ്കോറർമാർ. 30 (പെനൽറ്റി), 75, 83 മിനിറ്റുകളിൽ നേടിയ ഗോളുകളിലാണു സ്വാരെസ് ഹാട്രിക് തികച്ചത്. റയലിന്റെ ഏകഗോൾ മാർസലോ നേടി.
ഉജ്വല ജയത്തോടെ 21 പോയിന്റുമായി ബാർസിലോന പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 9 കളിയിൽ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു റയൽ. കഴിഞ്ഞ ദിവസം റയൽ സോസിദാദിനെ 2–0ന് തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡാണ് 18 പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടശേഷം തുടർപരാജയങ്ങളിൽ ഉഴറുന്ന റയൽ മഡ്രിഡിന് എൽ ക്ലാസിക്കോയിലെ തോൽവി കനത്ത തിരിച്ചടിയായി. ഈ തോൽവിയോടെ റയൽ കോച്ച് ജുലെൻ ലോപറ്റെഗുയിയുടെ ഭാവിയും അവതാളത്തിലായി.