ലണ്ടൻ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സമീപഭാവിയിൽ തന്നെ ഒരു മൽസരത്തിന് താരങ്ങൾ പത്തുലക്ഷം ഡോളർ വരെ(ഏകദേശം ആറര കോടിരൂപ) പ്രതിഫലം പറ്റുന്നത് കാണാനാകുമെന്ന് ഐപിഎൽ സ്ഥാപകൻ ലളിത് മോദി. ലോകത്തെ ഏറ്റവും സ്വാധീനമുള്ള കായിക പരിപാടിയായി ഐപിഎൽ മാറി. ആഭ്യന്തര ലീഗുകൾ ശക്തമാകുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ വരുംകാലത്ത് അപ്രസക്തമാകുമെന്നും ബ്രിട്ടനിലെ ടെലഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
സ്പോർട്സ് തൽപരരായ ജനങ്ങളും ബിസിനസുകാരുമടങ്ങിയ ഇന്ത്യയിലെ സാഹചര്യമാണ് ഐപിഎല്ലിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം. ലോകത്ത് മറ്റെവിടെയായിരുന്നാലും ഇത്ര പ്രചാരം കിട്ടില്ല. ലേലത്തിന് പണം ചെലവഴിക്കുന്നതിലെ നിബന്ധനകൾ ഒഴിവാക്കിയാൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ താരങ്ങൾക്കു തുല്യമായ പ്രതിഫലം ഐപിഎല്ലിലൂടെയും ലഭിക്കുമെന്ന് മോദി പറഞ്ഞു.