തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനായി ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും താരങ്ങൾ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ താരങ്ങള്‍ക്ക് ആരാധകർ ഉജ്വല സ്വീകരണമാണൊരുക്കിയത്. വിമാനത്താവളത്തിലെത്തിയ താരങ്ങളെ കാണാൻ നൂറുകണക്കിനു പേർ തടിച്ചുകൂടിയിരുന്നു.
വ്യാഴാഴ്ച 1.30 മുതൽ കാര്യവട്ടം സ്പോർട്സ് ഹബിലാണു മൽസരം. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, മുൻ ഇന്ത്യൻ താരങ്ങൾ എന്നിവർ മത്സരം കാണാനെത്തും. നാളെ രാവിലെ 9 മുതൽ 12 വരെ ഇരുടീമുകളും സ്‌പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങും.
തിങ്കളാഴ്ച മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന നാലാം ഏകദിനത്തിൽ തകർത്തടിച്ച താരങ്ങളെ മുന്നിൽക്കണ്ടതോടെ ആരാധകരുടെ ആര്‍പ്പുവിളികള്‍ ഉച്ചത്തിലായി. ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും മഹേന്ദ്ര സിങ് ധോണിയും ഉൾപ്പെടെയുള്ളവർ കനത്ത ആരവങ്ങളില്‍ മുങ്ങിയാണ് ഹോട്ടലിലേക്ക് പോകേണ്ട ബസ്സില്‍ കയറിയത്. തൊട്ടുപിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങളും പുറത്തിറങ്ങി.
താരങ്ങളെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ പ്രത്യേകം വേലിതന്നെ തീര്‍ക്കേണ്ടിവന്നു പൊലീസിന്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് ടീമുകൾ എത്തിയത്. പിന്നെ ഇരുടീമുകളും ഒരുമിച്ച് പൊലീസ് അകമ്പടിയോടെ കോവളത്തേയ്ക്കു പോയി.
ടീമുകൾക്ക് താമസമൊരുക്കിയിരിക്കുന്ന റാവിസ് ലീലാ ഹോട്ടലിൽ വാദ്യമേളങ്ങളോടെയാണ് ടീമിനെ സ്വീകരിച്ചത്. ശംഖുമാലയും തിലകവും ചാര്‍ത്തി ആരതിയുഴിഞ്ഞ് പ്രൗഢമായിത്തന്നെ ഇരുടീമുകളെയും എതിരേറ്റു. രണ്ടു ടീമുകളും കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. ഹോട്ടലിലെ അറബിക്കടലിന് അഭിമുഖമായുള്ള ബ്ലോക്കില്‍ ഇന്ത്യന്‍ ടീമംഗങ്ങളും പൂന്തോട്ടത്തിന്റെ വശത്തുള്ള ബ്ലോക്കില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമും ഇന്നു വിശ്രമിക്കും.
ചിത്രങ്ങൾ, വിഡിയോ