വിമ്പിൾഡൻ: ആദ്യ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറിയിൽ വാവ്റിങ്ക പുറത്ത്

വാവ്റിങ്ക മൽസരത്തിനിടെ.

ലണ്ടൻ ∙ കിരീടപ്രതീക്ഷയുമായെത്തിയ സ്റ്റാൻ വാവ്‌റിങ്ക ആദ്യ റൗണ്ടിൽ പുറത്ത്. വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറിക്കാരനായത് റഷ്യയുടെ ഡാനിൽ മെദ്‌വെദേവ്. ലോക മൂന്നാം നമ്പറും ഇവിടെ അഞ്ചാം സീഡുമായ സ്വിറ്റ്സർലൻഡ് താരം വാവ്റിങ്കയെ ഡാനിൽ നാലു സെറ്റ് പോരാട്ടത്തിൽ പുറത്താക്കി. സ്കോർ: 6–4, 3–6, 6–4, 6–1. മൂന്നാഴ്ച മുമ്പ് ഫ്രഞ്ച് ഓപ്പണിലെ രണ്ടാംസ്ഥാനക്കാരനായിരുന്നു വാവ്‌റിങ്കയെ ഇടതുകാൽമുട്ടിലെ പരുക്ക് അലട്ടിയിരുന്നെന്ന് മൽസരത്തിലുടനീളം വ്യക്തമായിരുന്നു.

മൂന്നുവട്ടം ചാംപ്യനായ സെർബിയയുടെ രണ്ടാംസീഡ് നൊവാക് ജോക്കോവിച്ച് രണ്ടാംറൗണ്ടിലെത്തി. 6–3, 2–0ന് ജോക്കോവിച്ച് ലീഡ് ചെയ്യുമ്പോൾ എതിരാളി സ്ലൊവാക്യയുടെ മാർട്ടിൻ ക്ലിസാൻ പിന്മാറി.  സ്പാനിഷ് താരം ഡേവിഡ് ഫെറർ ഫ്രാൻസിന്റെ 22–ാം സീഡ് റിച്ചാർഡ് ഗാസ്ക്വെറ്റിനെ 6–3, 6–4, 5–7, 6–2ന് തോൽപ്പിച്ചു. കാനഡയുടെ മിലോസ് റാവോനിക്, അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോർട്ടോ എന്നിവരും രണ്ടാംറൗണ്ടിലേക്കു കടന്നു.

വനിതകളിൽ റഷ്യയുടെ 16–ാം സീഡ് അനസ്താസ്യ പാവ്‌ല്യുചെങ്കോവ പുറത്തായി. 3–6, 7–6, 9–7ന് ഓസീസ് താരം അരിന റോഡിയോനോവയാണ് റഷ്യൻ താരത്തെ വീഴ്ത്തിയത്. സ്പാനിഷ് താരം മുഗുരുസ അനായാസ ജയത്തോടെ രണ്ടാംറൗണ്ട് ഉറപ്പാക്കി.