നൃത്തത്തിലൂടെ സിനിമയിലേക്ക് ചുവടുറപ്പിച്ച നടിമാർ മലയാള സിനിമയിൽ കുറവല്ല. ഇക്കൂട്ടത്തിലെ ഇളമുറക്കാരിയാണ് മാന്നാർ സ്വദേശിനിയായ തനുജാ കാർത്തിക്. ദുബായിൽ ജനിച്ചു വളർന്ന തനുജ അഭിനയ രംഗത്ത് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ജീവൻ പകർന്നത് ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക്...
സിനിമയിലേക്കുള്ള വഴി
ദുബായിൽ ഞാൻ അവതരിപ്പിച്ച ഒരു നൃത്ത പരിപാടി കണ്ട് ഇഷ്ടപ്പെട്ട പത്മേന്ദ്ര പ്രസാദാണ് എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചത്. ചിത്രത്തിന്റെ ഓഡിഷൻ നടന്നത് ദുബായിൽ തന്നെ ആയിരുന്നു. അവിടെ ചെന്നപ്പോഴാണ് ലഭിച്ച അവസരത്തിന്റെ വലിപ്പം ശരിക്കും മനസ്സിലായത്. ഒഡിഷന് നേതൃത്വം നൽകാൻ എത്തിയിരിക്കുന്നത് സാക്ഷാൽ ഐ.വി ശശി സാർ. എന്റെ പ്രകടനം അദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആദ്യ സിനിമയായ ഇവിടെ ഈ നഗരത്തിലേക്ക് അവസരം ലഭിച്ചത്.
ഇവിടെ ഈ നഗരത്തിൽ
സ്കൂൾ വിദ്യാർഥിനിയായ ലാവണ്യ എന്ന കഥാപാത്രത്തെയാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണിത്. ആദ്യ സിനിമയിൽ തന്നെ അഭിനയ സാധ്യത വളരെയുള്ള ഒരു കഥാപാത്രം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നതേയുള്ളു.
വഴിത്തിരിവായത്
ഇവിടെ ഈ നഗരത്തിൽ ചെയ്തു കഴിഞ്ഞപ്പൊഴും സിനിമ തന്നെയാണോ മുന്നോട്ടുള്ള വഴി എന്നകാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രമായ ‘മെല്ലെ’ ചെയ്തു കഴിഞ്ഞപ്പോഴാണ് ഇനിയുള്ള യാത്ര സിനിമയ്ക്കൊപ്പം എന്ന് ഉറപ്പിച്ചത്. വളരെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് മെല്ലെയിലെ ഉമയുടേത്.
പോക്കിരിയുടെ അനിയത്തി
പോക്കിരി സൈമണിൽ നായകന്റെ അനിയത്തിയുടെ വേഷമായിരുന്നു. കുറച്ച് രംഗങ്ങളിൽ മാത്രമെ ഉള്ളെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. സിനിമയുടെ സംവിധായകനായ ജിജോ ആന്റണി ആണ് ആ സിനിമയിലേക്ക് എന്നെ വിളിച്ചത്.
കല വിപ്ലവം പ്രണയം
സഖാവ് ശ്രുതി വ്യക്തിപരമായി എന്നെ വളരെ സ്വാധീനിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. കുട്ടിക്കാലം മുതൽ തന്നെ വിദേശത്തായിരുന്നതുകൊണ്ട് നാട്ടിലെ രാഷ്ട്രീയത്തെപ്പറ്റി എനിക്ക് വലിയ ധാരണകളില്ലായിരുന്നു. അതിന് മാറ്റം വരുത്താൻ ഏറെ സഹായിച്ച കഥാപാത്രമാണ് സഖാവ് ശ്രുതി. ക്യാംപസുകൾ നിറഞ്ഞ മനസ്സോടെ ഈ ചിത്രത്തെ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്.
പുതിയ സിനിമകൾ
ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരൻ, തമിഴിലും തെലുങ്കിലും ഒന്നിച്ചു പുറത്തിറങ്ങുന്ന നാദബ്രഹ്മം എന്നിവയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകൾ.
പഠനം എവിടെവരെ
ഇപ്പോൾ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. മനശാസ്ത്രമാണ് വിഷയം.
നൃത്തപഠനം
നൃത്ത പഠനം തുടങ്ങിയത് മൂന്നാം വയസ്സിലാണ്. പിന്നീട് ഇങ്ങോട്ട് ഇന്നുവരെ അതിന് മുടക്കം വരുത്തിയിട്ടില്ല. ഇപ്പോൾ നാട്ടിൽ താമസമായതു മുതൽ വീടിന് സമീപമുള്ള മുപ്പതോളം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്.
കുടുംബകാര്യം
അച്ഛൻ കാർത്തിക് തമ്പി. ദുബായിൽ ലേബർസപ്ലെ കമ്പനി നടത്തുന്നു. അമ്മ സുമ കാർത്തിക്. ചേട്ടൻ തനുഷ് കാർത്തിക്, അനിയത്തി തനിമ കാർത്തിക്
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam