Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്ക് കാൻസർ; നെഞ്ചുതകർത്ത അനുഭവം പങ്കുവെച്ച് കസ്തൂരി

actress-kasthoori-sharing-heart-breaking-moment-in-life

സിനിമയിൽ സജീവമല്ലെങ്കിലും ശക്തമായ നിലപാടുകൾകൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കസ്തൂരി രവികുമാർ. കസ്തൂരിയുടെ അഭിപ്രായ പ്രകടനങ്ങൾ വൻവിമർശനങ്ങൾക്കും ആരാധകരുടെ രോഷപ്രകടനങ്ങൾക്കും പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. സ്വാമി 2 വിന്റെ ട്രെയിലറിനെ ട്രോളിയതിൽ കുറച്ചൊന്നുമല്ല വിക്രം ആരാധകരെ പ്രകോപിപ്പിച്ചത്. ശ്രീദേവിയുടെ മരണത്തെ ട്രോളിയും താരം പുലിവാൽ പിടിച്ചു. എന്നാൽ ഇതൊന്നും കൂസാക്കാത്ത കസ്തൂരി താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച കാലഘട്ടത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ എല്ലാമായ മകൾക്ക് കാൻസർ ബാധിതച്ചതാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്നു തുറന്നുപറഞ്ഞു കസ്തൂരി. ആ കാലഘട്ടത്തെ തരണം ചെയ്തത് കണ്ണുനീരോടെയാണ് താരം ഓർത്തെടുത്തത്.

‘‘മകൾ ഒന്നും കാലുതെറ്റി വീണാൽ നെഞ്ച് തകരുന്നവരാണ് നമ്മൾ അമ്മമാർ. മകൾക്കു തീരെ വിശപ്പില്ലാതെ ആയപ്പോഴാണ് ഡോക്ടർ അവളെയൊന്ന് ഉപദേശിക്കണമെന്ന മുഖവരയോടെ സുഹൃത്തായ ഡോക്ടറുടെ അടുക്കൽ ഞാൻ അവളെ കൊണ്ടു പോയത്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് എന്റെ ജീവിതത്തിൽ ഉണ്ടായത്. ഡോക്ടർ സംശയം പറഞ്ഞതിനെ തുടർന്ന് അവളെ ചെക്കപ്പിനു വിധേയയാക്കി. വളരെ വേദനയോടെയാണ് മകൾക്കു കാൻസറാണെന്ന സത്യം ഞാൻ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാൻ തയാറായില്ല. ഡോക്ടർക്കും വൈദ്യശാസ്ത്രത്തിനും തെറ്റുപറ്റിയെന്നു തന്നെ ഞാൻ വിശ്വസിച്ചു. ഭ്രാന്തിയെ പോലെ ഞാൻ അലറി കരഞ്ഞു.

kasturi-actress

ഒരുപാട് ഗുളികകൾ കഴിക്കണമായിരുന്നു. പല ഡോക്ടർമാരെയും ഞാൻ മാറി മാറി കാണിച്ചു. പല വിദഗ്ദോപദേശങ്ങളും തേടി. ഒടുവിൽ അവർ പറഞ്ഞു സ്റ്റംസെൽ മാറ്റിവയ്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാൻ തകർന്നുപോയി. എന്റെ ഭർത്താവും ഡോക്ടറാണ്. കാൻസർ ചികിത്സയ്ക്ക് ഒപ്പം തന്നെ ആയുർവേദവും പരീക്ഷിക്കാമെന്ന് നിർദ്ദേശിച്ചത് അദ്ദേഹമാണ്. എന്റെ മകളോട് രോഗത്തെ കുറിച്ച് ഞങ്ങൾ പറഞ്ഞിരുന്നില്ല. ഒന്നും അറിയില്ലെങ്കിലും ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അവൾ അനുസരിച്ചു. പനിയ്ക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകൾ കഴിച്ചു. 

കീമൊതെറാപ്പിയും കഴിഞ്ഞു മുടിയുമെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കാണുമ്പോൾ എന്റെ നെഞ്ചു പൊട്ടുമായിരുന്നു. അവൾ കഴിഞ്ഞ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന മറ്റു കുഞ്ഞുങ്ങളെ കണ്ടതോടെയാണ് അമിതമായി എന്റെ അവസ്ഥയെ മാത്രം പഴിക്കുന്ന സ്വഭാവം ഞാൻ മാറ്റിയത്. രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ നിരീക്ഷണവും കഴിഞ്ഞ് നിങ്ങളുടെ മകളുടെ രോഗം മാറി എന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബത്തിന് പുനർജന്മം കിട്ടിയത് പോലെയായിരുന്നു.

ഇന്ന് എന്റെ മകൾ ഏഴാം ക്ലാസുകാരിയാണ്. നീണ്ടകാലത്തെ ചികിത്സയും മരുന്നുകളുടെ പാർശ്വഫലവും കൊണ്ട് അവളുടെ എല്ലുകൾ ശോഷിച്ചിരുന്നു. നല്ല നർത്തകിയാകണമെന്നാണ് അവളുടെ ആഗ്രഹം. അതിജീവനത്തിന്റെ പാഠങ്ങൾ എനിക്കു പറഞ്ഞു തന്നത് എന്റെ മകളാണ്. തളരരുത് എന്ന് അവൾ ഓരേോ നിമിഷവും എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. അനുകമ്പയോടെ ഒരു നോട്ടം പോലും അവൾക്ക് കിട്ടുന്നത് ഞാനും ഇഷ്ടപ്പെട്ടില്ല. അവളുടെ കൂട്ടുകാർക്കോ മറ്റുളളവർക്കോ രോഗത്തെ കുറിച്ച് അറിയുമായിരുന്നില്ല. ഒത്തൊരുമയോട് ആ വലിയ ദുരന്തത്തെ ഞങ്ങൾ മറിക്കടന്നു.’’ ആത്മവിശ്വാസത്തോടെ കസ്തൂരി പറയുന്നു. 

രവികുമാറാണ് കസ്തൂരിയുടെ ഭർത്താവ്. ശോഭിനി എന്ന പെൺകുട്ടിയും സങ്കല്പ് എന്ന ആൺകുട്ടിയുമാണ് ഇവർക്കുള്ളത്.