നീലക്കണ്ണുള്ള ചായക്കടക്കാരനും ഷാരൂഖും തമ്മിലെന്തു ബന്ധം?

ഷാരൂഖ് ഖാൻ, അർഷദ് ഖാൻ

ഇസ്‍ലാമാബാദിലെ ചന്തയിൽ ചായവിറ്റുകൊണ്ടിരിക്കുമ്പോൾ അർഷദ് എന്ന യുവാവ് സ്വപ്നത്തിൽപ്പോലും കരുതിയിരിക്കില്ല തന്റെ വരുംനാളുകൾ ഗ്ലാമർ ലോകത്തിന്റേതാണെന്ന്. ഏതോ ഒരു പെൺകുട്ടി ഫോട്ടോ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ആ ക്യാമറയിലൊന്നു നോക്കിയെന്നു മാത്രം. അതോടെ കക്ഷി ആ ഫോട്ടോയും ഫൊട്ടോഗ്രാഫറെയും മറന്നെങ്കിലും പിന്നീടു സംഭവിച്ചതൊരു സിനിമാക്കഥയ്ക്കു തുല്യമായിരുന്നു. നീലക്കണ്ണുള്ള ആ സുന്ദരന്‍ യുവാവ് അർഷദ് പിന്നീടു മോഡലിങ്ങിന്റെ വെള്ളിവെളിച്ചത്തിലേക്കു കടന്നു. ഇപ്പോൾ ഇതാ ഷാരൂഖ് ഖാനും അർഷദിനെ പെരുത്തിഷ്ടമായിരിക്കുകയാണ്.

സംഗതി അർഷദ് പാകിസ്ഥാൻ സ്വദേശിയാണെങ്കിലും ആൾക്കു പ്രിയം ഷാരൂഖിനോടാണ്. തന്നെക്കാണാൻ ആരെപ്പോലെയാണു തോന്നിയിട്ടുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാക് നായകന്മാരുടെ പേരൊന്നുമല്ല കക്ഷി പറഞ്ഞത്, ഷാരൂഖിന്റേതാണ്. അർഷദിന്റെ പ്രതികരണമാകട്ടെ ഷാരൂഖിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. അർഷദ് ഇക്കാര്യം പറയുന്നതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ച ഷാരൂഖ് ഇങ്ങനെ കൂടി കുറിച്ചു: ''ഹൗ സ്വീറ്റ് ഈസ് ദിസ്, സൗന്ദര്യം എളിമയില്‍ അടങ്ങിയിരിക്കുന്നു''. രാജ്യത്തിനു പുറത്ത് ധാരാളം ആരാധകരുള്ള ഷാരൂഖിന് ഇപ്പോൾ സുന്ദരനായ മറ്റൊരു ആരാധകനെക്കൂടി കിട്ടിയിരിക്കുകയാണ്.

അർഷദ് ഫൊ‌ട്ടോഗ്രാഫർ ജിയാ അലിക്കൊപ്പം

ഇസ്‍ലാമാബാദിലെ പ്രാദേശിക ഫൊട്ടോഗ്രാഫറായ ജിയാ അലിയുടെ ക്ലിക്ക് ആണ് അർഷദിന്റെ ജീവിതം മാറ്റിമറിച്ചത്. ആ നീലക്കണ്ണുകൾക്ക് അസാധാരണമായൊരു കാന്തിക ശക്തിയുണ്ടെന്നു തോന്നിച്ച ജിയ മറിച്ചൊന്നും ചിന്തിക്കാതെ അപ്പോൾ തന്നെ തന്റെ ക്യാമറ ക്ലിക് ചെയ്യുകയായിരുന്നു. തുടർന്ന് ജിയ തന്നെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് അർഷദ് പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയത്. പതിനേഴു സഹോദരങ്ങളുള്ള അർഷദ് ഇന്ന് പല മോഡലിങ് ഏജൻസികളുടെയും പ്രിയപ്പെട്ട മുഖമായിരിക്കുകയാണ്.