പ്രണയത്തകർച്ചയ്ക്കു പിന്നാലെ മാനസിക പീഡനങ്ങൾ: കങ്കണ

ബർക്ക ദത്തും കങ്കണ റണാവത്തും ദ് വീക്ക്–മോജോ ‘ടൗൺഹാൾ’ ചാറ്റ് ഷോയിൽ

പ്രണയം തകർന്നതിനു പിന്നാലെ പലതരം മാനസിക പീഡനങ്ങൾ നേരിട്ടെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ദ് വീക്ക് വാരികയും ദ് വീക്ക് കോൺട്രിബ്യൂട്ടിങ് എഡിറ്റർ ബർക്ക ദത്തിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ജേണലിസം സംരംഭമായ മോജോയും ചേർന്നു സംഘടിപ്പിച്ച ‘ടൗൺഹാൾ’ ചാറ്റ് ഷോയിലായിരുന്നു തുറന്നുപറച്ചിൽ. കേരളത്തിൽ നടിക്കുണ്ടായ ദുരനുഭവവും അവർ നടത്തുന്ന പോരാട്ടവുമായി തന്റെ അനുഭവങ്ങൾക്കു സമാനതകളുണ്ടെന്നും കങ്കണ പറഞ്ഞു. 

‘പ്രണയത്തകർച്ച ആരുടെയും പേരു പറയാതെ ഒരിക്കൽ അഭിമുഖത്തിൽ സൂചിപ്പിച്ചു. പിന്നാലെ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു നടൻ ഹൃതിക് റോഷൻ വക്കീൽ നോട്ടിസ് അയച്ചു. വമ്പൻമാർക്കെതിരെയാണു പോരാട്ടം. പക്ഷേ, ഭയമില്ല’– നടി വ്യക്തമാക്കി. ക്ഷണിക്കപ്പെട്ടവർക്കു മുന്നിലായിരുന്നു ഫെഡറൽ ബാങ്കുമായി ചേർന്നുള്ള ചാറ്റ് ഷോ. മലയാള മനോരമയുടെയും ദ് വീക്കിന്റെയും എഡിറ്റർ ഫിലിപ് മാത്യു, സീനിയർ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു, മലയാള മനോരമ മാർക്കറ്റിങ്–അ‍ഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, െഫഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ അശുതോഷ് ഖജൂരിയ തുടങ്ങിയവർ പങ്കെടുത്തു. മിറർ നൗ വാർത്താ ചാനലായിരുന്നു മാധ്യമ പങ്കാളി.