കണ്ടു, പ്രണയിച്ചു, വിഹാഹിതരായി...ക്ലൂണിയുടെ വെളിപ്പെടുത്തൽ!!

ആദ്യമായി തന്റെ ജീവിതത്തിലെ പ്രണയകഥ മുഴുവനായും തുറന്നു പറഞ്ഞിരിക്കുകയാണ് ക്ലൂണി

56 വയസായെങ്കിലും ജോര്‍ജ്ജ് തിമോത്തി ക്ലൂണി ഇപ്പോഴും ചുള്ളന്‍ തന്നെയാണ്. പ്രശസ്ത ഹോളിവുഡ് താരമായ അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍, സംരംഭകന്‍, ആക്റ്റിവിസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ കീര്‍ത്തിപിടിച്ചുപറ്റുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞ് അദ്ദേഹത്തിന്റെ ക്രെഡിറ്റിലുള്ളത് മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും രണ്ട് അക്കാഡമി അവാര്‍ഡുകളും. 

ഇങ്ങനൊരു സൂപ്പര്‍ സെലിബ്രിറ്റി താരത്തിന്റെ ജീവിതവും പ്രണയവും കുടുംബവുമെല്ലാം പാപ്പരാസികള്‍ക്ക് എപ്പോഴും വാര്‍ത്തയാണ്. ആദ്യമായി തന്റെ ജീവിതത്തിലെ പ്രണയകഥ മുഴുവനായും തുറന്നു പറഞ്ഞിരിക്കുകയാണ് ക്ലൂണി. നിരവധി സുന്ദരികളെ പ്രണയിച്ചും അവരോട് കലഹിച്ചും വേര്‍പിരിഞ്ഞുമെല്ലാമായിരുന്നു ഇതുവരെയുള്ള ക്ലൂണിയുടെ ജീവിതം. ഒടുവിലായി കക്ഷി പ്രണയിച്ചത് അമല്‍ അലമുദീന്‍ എന്ന ലെബനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയെ ആണ്. 

17 വയസ്സിന്റെ വ്യത്യാസമുണ്ട് ഇരുവരും തമ്മില്‍. ഒന്നേകാല്‍ വര്‍ഷത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തില്‍ വീണതും എന്‍ഗേജ്ഡ് ആയതും തുടര്‍ന്ന് കല്ല്യാണം കഴിച്ചതും. 

2013ലായിരുന്നു ജോര്‍ജ്ജും അമലും കണ്ടുമുട്ടിയത്. ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച്. ഒരു ഡിന്നര്‍ ഫങ്ഷനിടെ ആയിരുന്നു പ്രണയാര്‍ദ്രമായ ആദ്യ സമാഗമം. മനോഹരി ആയിരുന്നു അവള്‍ അന്ന്. സ്മാര്‍ട്ടും-ജോര്‍ജ്ജ് പറയുന്നു. ഞാന്‍ ഒരു വയസനായിരിക്കുമെന്ന് അവള്‍ ധരിച്ചു കാണുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. തുടര്‍ന്ന് ആദ്യമായി കണ്ട ദിവസത്തെ കുറച്ച് ചിത്രങ്ങള്‍ അവള്‍ എനിക്ക് അയച്ചു തന്നു. പിന്നെ ഞങ്ങള്‍ ഇ–മെയ്ല്‍ ചെയ്യാന്‍ തുടങ്ങി. സംസാരിക്കാന്‍ തുടങ്ങി. രണ്ടു പേരുടെയും ജീവിതങ്ങളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി, ഇത് കേവലം സൗഹൃദം മാത്രമല്ലെന്ന്. രണ്ട് സുഹൃത്തുക്കള്‍ക്കുപ്പറത്തേക്കുണ്ട് ഞങ്ങളുടെ ബന്ധമെന്ന്-ജോര്‍ജ്ജ് പറയുന്നു. 

2013 ഒക്‌ടോബറില്‍ ആയിരുന്നു ആദ്യ ഡേറ്റ് എന്ന് ജോര്‍ജ്ജ്. ലണ്ടനിലെ അബ്ബെ റോഡ് സ്റ്റുഡിയോസില്‍ ഒരു റെക്കോഡിങ് ചടങ്ങിന് അമലിനെ ജോര്‍ജ്ജ് ക്ഷണിച്ചപ്പോള്‍ ആയിരുന്നു അത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചു. പിന്നീട് കെനിയയിലേക്ക് സഫാരി. അമലിന് ഇഷ്ടപ്പെട്ട മൃഗമായ ജിറാഫുകളോടൊപ്പം അടിച്ചുപൊളി വെക്കേഷന്‍. ഇതെല്ലാം കഴിഞ്ഞ് ജോര്‍ജ്ജ് അമേരിക്കയില്‍ തിരിച്ചെത്തിയപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. ഇവളാണ് ഇനിയെന്റെ ജീവിത സഖി. അങ്ങനെ സുഹൃത്തിനോട് പറഞ്ഞു, ഞാന്‍ അമലിനെ കല്ല്യാണം കഴിക്കട്ടെയെന്ന് ചോദിക്കാന്‍ പോകുകയാണെന്ന്. 

ഒരു മോതിരം വാങ്ങി കൈയില്‍ വെച്ചു ഹോളിവുഡ് സൂപ്പര്‍ താരം. ഇംഗ്ലണ്ടിലായിരുന്ന അമല്‍ തിരിച്ചെത്തിയപ്പോള്‍ ഡിന്നറിന് വിളിച്ചു. അങ്ങനെ ഡിന്നര്‍ ടേബിളില്‍ വെച്ച് ജോര്‍ജ്ജിന്റെ കിടു പ്രൊപ്പോസല്‍. ഞങ്ങള്‍ സൂപ്പര്‍ കപ്പിള്‍ ആണെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ശരിക്കും അടിപൊളി ടീം ആണ് ഞങ്ങള്‍. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല-ജോര്‍ജ്ജ് പറയുന്നു. 

അമലിനോടൊത്തുള്ള ജീവിതം ഓരോ ദിവസവും പുതു അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. 50 കഴിഞ്ഞെന്ന സങ്കടമൊന്നും ജോര്‍ജ്ജിന് ഇല്ലായിരുന്നു. വെനിസില്‍ വെച്ചായിരുന്നു വിവാഹം. എന്നാല്‍ ലവ് സ്‌റ്റോറിയുടെ വിശദാംശങ്ങള്‍ ആദ്യമായാണ് ഇപ്പോള്‍ വിശദമായി ജോര്‍ജ്ജ് ക്ലൂണി പറയുന്നത്. 

Read more : Viral stories in Malayalam