വീട്ടമ്മയ്ക്ക് കാവലായി കെഎസ്ആർടിസി; നന്മയുടെ കഥ തുടരുന്നു

പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്. 

തിരുവനന്തപുരം തമ്പാനൂരിൽനിന്നു മൈസൂരുവിലേക്കു പോകുന്ന ബസിൽ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ റെജിയെ കെ‌ാണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നില്ല. വിജനമായ സ്റ്റോപ്പിൽ ആ സമയത്തു യുവതിയെ ഒറ്റയ്ക്കു നിർത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ജീവനക്കാർ ബസ് നിർത്തി യുവതിയുടെ ഭർത്താവ് വരുന്നതു കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു. പത്ത് മിനിറ്റിനു ശേഷം ഭർത്താവ് എത്തി റെജിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് ബസ് യാത്ര തുടർന്നത്. ബസ് ജീവനക്കാരുടെ പേരുകൾ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ.

ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അന്ന് യുവതിക്കു കൂട്ടിരുന്ന കണ്ടക്ടർ പി.ബി ഷൈജുവിനും ഡ്രൈവർ കെ. ഗോപകുമാറിനേയും തേടി അഭിനന്ദന പ്രവാഹമെത്തിയിരുന്നു. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam