നാടിന്റെ ദുരിതത്തിൽ തുണയാവാൻ കലക്ടറുടെ കൈപിടിച്ച് ഭാര്യയും

ആഴ്ചകളായി കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമയം നീക്കിയിരിക്കുകയാണ് ആലപ്പുഴ കലക്ടർ എസ്.സുഹാസ്. മഴക്കാലകെടുതികൾക്കു പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ പാതിരാത്രി വരെ നീളുന്നു.

ഇപ്പോൾ സുഹാസിനെ സഹായിക്കാൻ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ  ഭാര്യ ഡോ.വൈഷ്ണവി ഗൗഡ. 

വെളിയനാട് സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിലാണ് കലക്ടർ എസ്.സുഹാസിന്റെ ഭാര്യ ഡോ.വൈഷ്ണവി ഗൗഡ സേവനത്തിനെത്തിയത്. ഗവൺമെന്റ് എൽ.പി.ബി.എസിൽ നടന്ന മെഡിക്കൽ ക്യാംപിൽ സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം ഡോക്ടർ വൈഷ്ണവി ഗൗഡ രോഗികളെ പരിശോധിച്ചു.

ഇതേ ആശുപത്രിയിലെ ഒമ്പത് ഡോക്ടർമാരും ക്യാംപിൽ പങ്കെടുത്തു. 250 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തിയത്.

ക്യാംപ് തീരുന്നതുവരെ വൈഷ്ണവി രോഗികളെ പരിശോധിച്ചും നിർദേശങ്ങൾ നൽകിയും സജീവമായിരുന്നു. കലക്ടർ എസ്.സുഹാസ് തന്നെയാണ് മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചും, ബയോ ടോയ്ലറ്റുകൾ ഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയും കലക്ടർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ജനങ്ങളുടെ മനസ്സറിഞ്ഞും ഒപ്പം നിന്നുമുള്ള പ്രവർത്തിക്കുന്ന കലക്ടർക്ക് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പിന്തുണ അറിയിക്കുന്നത്.