'ലാലെന്നാല്‍ സുചിക്ക് ഭ്രാന്തായിരുന്നു; വിവാഹത്തിന് മുന്നേ അവര്‍ കത്തുകളെഴുതി'

എന്തിനേറെ പറയുന്നു നമ്മുടെ മോഹൻലാലിന്റെ പെണ്ണായി അങ്ങ് ചെന്നൈയിൽ ഒരു സുചിത്ര കാത്തിരുന്നില്ലേ...’ മേഘം സിനിമയുടെ കൈമാക്സിൽ മമ്മൂട്ടി ശ്രീനിവാസനോട് പറയുന്ന ഇൗ വാചകം വർഷങ്ങളോളം മലയാളിയുടെ കാതിൽ മുഴങ്ങുകയാണ്. മോഹൻലാൽ- സുചിത്ര ദമ്പതികളുടെ ജീവിതവിജയം ഇരുവരുടെയും പ്രണയമാണ്. ആ പ്രണയത്തിന്റെ കഥ പറയുകയാണ് സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലാൽ-സുചി പ്രണയകഥ സുരേഷ് വെളിപ്പെടുത്തുന്നത്.

1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലിന്റെ കൈപിടിച്ച് സുചിത്ര മലയാളത്തിന്റെ മരുമകളാകുന്നത്. ലാൽ എന്നാൽ സുചിയ്ക്ക് പണ്ടേ ഭ്രാന്തായിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് സുചിത്രയ്ക്ക് ലാലിന്റെ കടുത്ത ആരാധികയായത്. ഇക്കാലത്ത് ഇരുവരും  പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചി അത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ വീട്ടിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് ഒരുതരം ഭ്രാന്തായിരുന്നു. സുേരഷ് ബാലാജി പറയുന്നു.

ഒരിക്കൽ വിട്ടെറിഞ്ഞ സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിനും പിന്നിലും മോഹൻലാലിയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു  സിനിമയുടെ അവകാശം സംബന്ധിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിര്‍മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മാണ രംഗത്ത് വീണ്ടും വരികയായിരുന്നു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഉളളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.