ചെറുത്തുനിൽപ്പുകൾ ഫലം കണ്ടില്ല, ആസിഡ് ആക്രമണത്തിനിരയായ 14 കാരി മരിച്ചു 

സൽമയുടെ മൃതദേഹത്തിനരികിൽ സഹോദരൻ. ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്ക്

2016 ജൂൺ 24 ന് പതിവ് പോലെ ട്യൂഷൻ ക്ളാസിലേക്ക് പോകുമ്പോൾ ഔരംഗബാദ് സ്വദേശി  14 കാരി സൽ‍മ ഒരിക്കലും കരുതിയില്ല തന്റെ ജീവിതം എന്നെന്നേക്കുമായി ആ യാത്രയിൽ അവസാനിക്കുകയാണ് എന്ന്. സ്ഥിരം പോകുന്ന വളരെ പരിചിതമായ ആ വഴിയിൽ സൽമയെ ദുരന്തം കാത്തു നിന്നത് ആസിഡിന്റെ രൂപത്തിലായിരുന്നു. 

അപരിചിതരായ ആളുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞ ആസിഡിന്റെ വീര്യത്തിൽ അവളുടെ മുഖം ഉരുകിയൊലിച്ചു. റോഡിൽ വീണു കിടന്ന സൽമയെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് സൽമയുടെ തുടർചികിത്സകൾക്ക് നേതൃത്വം നൽകി. 

ആക്രമണത്തിൽ സൽമയുടെ കണ്ണുകൾ പൂർണ്ണമായും ഉരുകി നശിച്ചിരുന്നു. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ജീവൻ രക്ഷിക്കുന്നതിനായി വിദഗ്ധ ചികിത്സയും നിരവധി ശസ്ത്രക്രിയകളും നടത്തിയിരുന്നു. എന്നാൽ വേദനകൊണ്ട് പുളഞ്ഞ സൽമയ്ക്ക് മുന്നിൽ മരുന്നിന്റെ ചെറുത്തുനിൽപ്പുകൾക്ക് ആയുസ്സുണ്ടായിരുന്നില്ല. ഒടുവിൽ 3 മാസത്തെ കഠിനമായ വേദനകൾക്കൊടുവിൽ സെപ്റ്റെംബർ 15 ന് സൽ‍മ മരണത്തിന് കീഴടങ്ങി. ഡോക്റ്റർമാർ അവരാൽ കഴിയുന്ന എല്ലാം സൽമയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനായി ചെയ്തു എങ്കിലും ആസിഡിന്റെ വീര്യത്തിനു മുന്നിൽ ഒന്നും ഫലം കണ്ടില്ല.

ആസിഡിന്റെ അനധികൃത വിൽപ്പന നിയന്ത്രിക്കാൻ ശ്രമങ്ങൾ ഏറെ നടക്കുന്നുണ്ട് എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല എന്നതാണ് സൽമയുടെ മരണം തെളിയിക്കുന്നത്. ഇനിയും ആസിഡ് വിൽപ്പനയ്ക്ക് തടയിടാൻ ആയില്ലെങ്കിൽ വടക്കേ ഇന്ത്യ പോലെതന്നെ ഇന്ത്യയുടെ മറ്റുഭാഗങ്ങളും ഉരുകിയൊലിച്ച മുഖങ്ങളുമായി മരിച്ചു ജീവിക്കുന്നവരെ കൊണ്ട് നിറയുന്ന കാലം വിദൂരമല്ല...