കാൻസറിനെ നൃത്തം കൊണ്ടു തോൽപ്പിച്ചവൾ

ആനന്ദ ശങ്കർ ജയന്ത് നൃത്തവേദിയില്‍

ആനന്ദ ശങ്കർ ജയന്ത് എന്ന നർത്തകിയെക്കുറിച്ച് കേട്ടിട്ടുണ്ടാവും, നൃത്തത്തെ സപര്യയാക്കി കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രാവീണ്യം തെളിയിച്ച അത്ഭുത പ്രതിഭ. കേന്ദ്ര സംഗീത നാടകി അക്കാദമി അവാർഡ്, പത്മശ്രീ തുടങ്ങി പുരസ്കാരപ്പെരുമഴകൾക്കിടയിലും ലാളിത്യത്തെ മൂർത്തീഭാവമായി കൊണ്ടു നടന്ന നർത്തകി. 2008ൽ തന്നെ പിടികൂടിയ കാൻസറിനെ നൃത്തം കൊണ്ടു തോൽപ്പിച്ചു ജീവിതത്തിൽ വിജയം നേടിയാണ് ആനന്ദ ശങ്കർ വ്യത്യസ്തയാകുന്നത്.

വലിയ കണ്ണുകളുള്ളതുകൊണ്ടായിരുന്നു ആനന്ദ ശങ്കറിനു നൃത്തം ചേരുമെന്നു വീട്ടുകാർ തീരുമാനിച്ചത്. നാലുവയസിൽ കാലില്‍ അണിഞ്ഞ ചിലങ്ക വിട്ടൊരു ജീവിതം പിന്നീടുണ്ടായിട്ടുമില്ല. കാൻസർ ബാധിച്ചുവെന്നറിഞ്ഞ നിമിഷത്തെയും നൃത്തത്തോടു ബന്ധപ്പെടുത്താനാണ് അവർക്കിഷ്ടം. നൃത്തത്തിലെ നവരസങ്ങളിലൊന്നായ ഭയാനകം എന്ന അവസ്ഥയിലായിരുന്നു താൻ അന്ന്. ഭയാനകം എന്ന വാക്കിന്റെ അർഥമെന്തെന്ന് യഥാർഥത്തിൽ മനസിലാക്കുകയായിരുന്നു. എല്ലാവരും തകർന്നു പോകുന്ന നിമിഷത്തിൽ ആനന്ദ പക്ഷേ തോൽക്കാൻ തയ്യറായിരുന്നില്ല, പകരം തന്നെ പിടികൂടിയ രോഗത്തെ തോൽപ്പിക്കാൻ തീരുമാനിച്ചു. ജീവവായുപോലെ കൂടെക്കൂട്ടിയ നൃത്തം തന്നെയായിരുന്നു അതിനുള്ള പോംവഴി.

കാൻസർ രോഗത്തിനിടയിലും നൃത്തത്തിനു വേണ്ടി മേക്അപ് ചെയ്യുന്നു Photo: Vivekanandan Manokaran/ Wordpress

നൃത്തത്തോടായിരുന്നു അഭിനിവേശമെങ്കിലും വിദ്യാഭ്യാസത്തിലും ആനന്ദ മുന്നിലായിരുന്നു. കൊമേഴ്സിലും ആർട്സിലും ചരിത്രത്തിലുമെല്ലാം ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി. യൂണിവേഴ്സിറ്റി ടോപ്പറും ആയിരുന്നു. കാൻസർ തന്റെ ജീവിതത്തിലെ ഒരു പേജ് മാത്രമാണെന്നും അതിനെ ഒരിക്കലും ഒരു പുസ്തകമായി മാറാൻ അനുവദിക്കില്ലെന്നും അതിനെ ഞാൻ ഓടിക്കും അല്ലാതെ എന്നെ ഓടിക്കാൻ അനുവദിക്കില്ലെന്നും ആനന്ദ ഒരിക്കൽ പറഞ്ഞത് പ്രാവർത്തികമാക്കുക തന്നെ ചെയ്തു. 2009ൽ കാൻസർ സര്‍ജറിയ്ക്കു തൊട്ടടുത്തുള്ള ദിവസങ്ങളിലൊന്നിലായിരുന്നു ഡാൻസ് പെർഫോമൻസ്. ഒന്നും നോക്കിയില്ല ബ്യൂട്ടി പാർലറില്‍ പോയി മാനിക്യൂർ, പെഡിക്യൂർ ചെയ്തു മുടിയെല്ലാം ശരിയാക്കി മുഖവും മെയ്ക്അപ് ചെയ്തു ഡോക്ടര്‍മാരോടു ചോദിച്ചു എല്ലാം ശരിയായില്ലേയെന്ന്. അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു ആനന്ദ ശങ്കറിന്.

ഭയവും വിഷമവും ദേഷ്യവും നിരാശയുമൊക്കെ തോന്നുമ്പോൾ പോസിറ്റീവായി ചിന്തിക്കാൻ തുടങ്ങി. കാൻസറിനെ തുരത്തിയോടിക്കുമെന്നു ദൃഡനിശ്ചയമെടുത്തു. കാൻസറുണ്ടെന്നു തോന്നുമ്പോഴൊക്കെ മതിയാവോളം നൃത്തം ചെയ്തു. അങ്ങനെ ആ മാനസികാവസ്ഥയിൽ നിന്നും പതിയെ പുറത്തുവരുവാൻ തുടങ്ങി. സർജറികൾക്കും കീമോതെറാപ്പികൾക്കും ഇടയിലെല്ലാം നൃത്തം ചെയ്തു. അങ്ങനെ തന്റെ കാലുകൾ കൊണ്ടു കാൻസറെന്ന വ്യാധിയെ തുടച്ചുനീക്കി. കാൻസറിനെ അതിജീവിച്ചവൾ എന്നു പറയുന്നതിനു പകരം കാൻസറിനെ തോൽപ്പിച്ചവൾ എന്നു പറയാനാണ് ആനന്ദ ശങ്കറിനിഷ്ടം.

കാൻസറിനെ പൊരുതിയതിനെ പരമാവധി പ്രചാരണം നൽകാൻ ടെഡ് ടാക് എന്നൊരു വെബ് പോർട്ടലുമുണ്ട് അവർക്ക്.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്