അവൾ പിറന്നു, അമ്മയുടെ മൃതദേഹത്തിൽ നിന്ന് !

സാറാ ഐലർ, മാഡിസൻ

പ്രസവത്തിനു ഭർത്താവുമൊന്നിച്ച് ആശുപത്രിയിലേക്കു പോകുകയായിരുന്ന യുവതി മാർഗമധ്യേ വാഹനാപകടത്തിൽ മരിച്ചുവെങ്കിലും ആശുപത്രിയിൽ ഡോക്ടർമാർ കുട്ടിയെ ശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു. അമ്മയുടെ ഹൃദയമിടിപ്പു നിലച്ചുവെങ്കിലും അവളുടെ ഉദരത്തിൽ കിടന്ന മറ്റൊരു ജീവന്റെ ശ്വാസം നിലച്ചില്ല. പെൺകുട്ടിയാണവൾ. അദ്ഭുത പെൺകുട്ടിക്കു പേരുമിട്ടു – മാഡിസൻ.

മിസൗറിയിലാണു സംഭവം. സാറാ ഐലർ എന്ന ഇരുപത്താറുകാരിയാണു ഹതഭാഗ്യയായ അമ്മ. ഐലറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭർത്താവ് മാറ്റ് റിഡർ പരുക്കുകളോടെ ആശുപത്രിയിലാണ്.

മൂന്നു വാഹനങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് ഐലറിനു ജീവൻ നഷ്ടമായത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്താൻ ജീവരക്ഷാ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മാഡിസൻ കണ്ണുതുറന്നു, നഴ്സിന്റെ കൈയിൽ പിടിത്തമിട്ടു.

എന്നാൽ അമ്മയുടെ മരണത്തെ തുടർന്ന് ഓക്സിജന്റെ കുറവുണ്ടായതിനാൽ മാഡിസന്റെ മസ്തിഷ്കത്തിന് എന്തെങ്കിലും തകരാറുണ്ടോ എന്നു ഡോക്ടർമാർക്ക് ഇനിയും ഉറപ്പാക്കാനായിട്ടില്ല. പൊതുവേ അവൾ ആരോഗ്യവതിയാണ്.