കാലം മാറുന്നതിന് ഒത്ത് കോലം മാറാത്തതല്ല, മറിച്ച് ചിന്താഗതികളും അന്ധവിശ്വാസങ്ങളും മാറത്തതാണ് എല്ലാ നാട്ടിലെയും പ്രശ്നം. സ്ത്രീയെ കാമം തീര്‍ക്കുന്നതിനുള്ള ഉപകരണം മാത്രമായി കാണുന്ന പുരുഷനാണോ അതോ പുരുഷനില്‍ കാമം ജനിപ്പിക്കുന്ന സൗന്ദര്യം പേറുന്ന സ്ത്രീയാണോ ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രധാനപ്രതി? നല്ലൊരു പക്ഷം ആളുകള്‍ കുറ്റം അത്തരത്തില്‍ സ്ത്രീയെ കാമം തീര്‍ക്കുന്ന ഉപകരണം മാത്രമായി കണ്ട പുരുഷനാണ് പ്രതി എന്ന് പറഞ്ഞാലും ആഫ്രിക്കന്‍ ജനത പറയും അല്ല, സ്ത്രീയാണ് തെറ്റുകാരി.
അതെ, ആഫ്രിക്കയിലെ കാമറൂണ്‍ പോലുള്ള രാജ്യങ്ങളിലെയും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെയും ജനങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ ജനിക്കുന്നത് സ്ത്രീകളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വഴിയും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. സ്ത്രീയുടെ സൗന്ദര്യമാണ് പ്രധാന പ്രശ്നം. അപ്പോള്‍, സ്ത്രീ ശരീരത്തിൽ പുരുഷനെ ആകര്‍ഷിക്കുന്ന ഘടകം ഇല്ലാതാക്കുക.
ഇത്തരത്തില്‍ ശരീരത്തിനൊപ്പം ആകര്‍ഷണീയമായി വളരുന്ന ലൈംഗിക അവയവങ്ങളാണ് മാനഭംഗ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന ആഫ്രിക്കന്‍ ജനതയുടെ അന്ധവിശ്വാസമാണ് മാറിടം കരിക്കുക എന്ന തനി കാടന്‍ ആചാരത്തിലേക്ക് അവരെ തള്ളിയിട്ടത്. സൗന്ദര്യം തുളുമ്പുന്ന മാറിടങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടായിക്കൂടാ, അതിലൂടെ സമൂഹത്തില്‍ കുറ്റകൃത്യങ്ങളും ഉണ്ടാവരുത് ഈ ചിന്തയില്‍ നിന്നാണ് ഇത്തരത്തിലുള്ള അനാചാരം ആഫ്രിക്കന്‍ സമൂഹത്തില്‍ നിലവില്‍ വന്നത്.
കൗമാര പ്രായത്തില്‍ എത്തുന്ന പെണ്‍കുട്ടികളെയാണ് ഇവിടെ അന്ധവിശ്വാസത്തിന്റെ ഭാഗമായി മാറിടം കരിക്കുന്ന ക്രൂരതയ്ക്ക് ഇരയാക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയില്‍ പെണ്‍കുട്ടികളിലെ സ്തനങ്ങള്‍ നീക്കം ചെയ്യുകയാണ് ഇവിടത്തുകാര്‍ ചെയ്യുന്നത്. അതിന് സ്വീകരിക്കുന്ന രീതികളാകട്ടെ മൃഗീയവും. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രം.
കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് കെട്ടിയാണ് സ്തനങ്ങള്‍ കരിക്കുന്നത്. ഒരുവട്ടം കൊണ്ടൊന്നും ചടങ്ങു തീരില്ല. ചടങ്ങിനു വിധേയരാകുന്ന കുട്ടികള്‍ വേദനകൊണ്ട് പുളയും. പലര്‍ക്കും മുറിവും പൊള്ളലും അനുബാധയുണ്ടാക്കും. ഒരു പക്ഷെ മരണം വരെ സംഭവിച്ചേക്കാം . എന്നാലും ചടങ്ങില്‍ നിന്നും പിന്മാറുന്ന പതിവില്ല. ചുട്ടു പഴുത്ത കല്ലുകള്‍ മാറിടത്തില്‍ പലകുറി വയ്ക്കുന്നതോടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും .
മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. ഇത് തന്നെയാണ് ആഫ്രിക്കന്‍ ജനത ആഗ്രഹിക്കുന്നതും. ഇങ്ങനെ ചെയ്യുന്നതോടെ പെണ്‍കുട്ടികള്‍ പുരുഷന്മാരാണോ സ്ത്രീകളാണോ എന്നകാര്യം ആര്‍ക്കും പെട്ടന്ന് കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമം കുറയും എന്നാണ് ആഫ്രിക്കന്‍ ജനതയുടെ വിശ്വാസം. പ്രധാനമായും കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ചടങ്ങ് നടത്തു വരുന്നത് എന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ കല്ലുകളും ഇരുമ്പ് ഉപകരണങ്ങളും ആണ് സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഈ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ഈ ചടങ്ങിനായി ഉപയോഗിക്കുക. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ അമിതമായി ഇറുകിയ ഇത്തരം ബെല്‍റ്റുകള്‍ ഇടും.പിന്നീട് ഈ ബെല്‍റ്റ് മാറ്റാന്‍ അനുവാദം ഉണ്ടായിരിക്കുകയില്ല. ഇത്തരത്തില്‍ സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.
കാമറൂണില്‍ 50 ശതമാനം പെണ്‍കുട്ടികളും ഇത്തരത്തില്‍ ഈ കാടന്‍ ആചാരത്തിനു വിധേയരാകുന്നുണ്ട് എന്ന് യുഎന്‍ രേഖകള്‍ വ്യക്തമാക്കുന്നു. പത്തു വയസുതികയുന്ന അന്ന് മുതലാണ് പെണ്‍കുട്ടികളുടെ ഈ ദുര്‍ദിനങ്ങള്‍ ആരംഭിക്കുക. ഇത്തരത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍, പിന്നീട് ജീവിതത്തോടു തന്നെ വെറുപ്പും താല്‍പര്യക്കുറവും പ്രകടമാക്കുന്നു. തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഇത്തരം ചടങ്ങുകള്‍ക്ക് അവസാനം ഇടേണ്ട സമയം കഴിഞ്ഞ് എങ്കിലും, ഇരുണ്ട ഭൂഖണ്ഡത്തിലെ ജനത ഇന്നും ഇക്കാര്യങ്ങളില്‍ ഇരുളില്‍ തപ്പുകയാണ്.