മാലിന്യംപെറുക്കി നടന്ന മൻസൂർ ഐക്യരാഷ്ട്രസഭയിലേക്ക് !

ചെയ്യുന്നത് ഏത് ജോലിയാണെങ്കിലും അതിൽ ആത്മാർഥതയുണ്ടോ നിങ്ങൾ അംഗീകരിക്കപ്പെടും. വെറുതെ പറയുന്നതല്ല, മുപ്പത്തിമൂന്നുകാരൻ മൻസൂർ അഹമ്മദിന്റെ ജീവിതം കണ്ടാൽ മതി. ഐക്യരാഷ്ട്ര സഭയുടെ പാരീസിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കൊപ്പം മൻസൂറും സംസാരിക്കും മാലിന്യനിർമാർജനത്തെക്കുറിച്ച്. വീടുകളിൽ നിന്ന് മാലിന്യംശേഖരിച്ച് നിർമാർജനം ചെയ്യുന്ന സാധാരണ തൊഴിലാളിയാണ് ബംഗളൂർ സ്വദേശിയായ മൻസൂർ. സ്വയം ഏറ്റെടുത്തതാണ് മൻസൂർ ഈ ജോലി. സംസ്കരിക്കാൻ പ്രയാസമുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് സ്വന്തം സ്ഥാപനമായ ഡ്രൈവെയ്സ്റ്റ് കളക്ഷൻ സെന്ററിൽ എത്തിക്കും. അവിടെ തന്നെ മാലിന്യങ്ങൾ നിർമാർജനം ചെയ്യും. ശേഖരിച്ച പാഴ്‌വസ്തുകളിൽ നിന്ന് സാധ്യമായതിനെ പുനരുത്പാദനം നടത്താനും മൻസൂർ മടിക്കാറില്ല.

ബംഗളൂരിന്റെ തീരാതലവേദനയാണ് മാലിന്യനിർമാർജനം. തോന്നിയപോലെ മാലിന്യവലിച്ചെറിയുന്നതായിരുന്നു മറ്റൊരു പ്രശ്നം. സമീപപരിസരത്തെ മാലിന്യങ്ങളെല്ലാം ഒരേയിടത്തു തന്നെ നിർമാർജനം ചെയ്യാനുള്ള വേദികൂടിയായിരുന്നു DWC എന്ന സ്ഥാപനം. അലൈൻസ് ഓഫ് ഇന്ത്യൻ റാഗ് പിങ്കേഴ്സ് എന്ന സംഘടനയെ പ്രതിനിധീകരിച്ചാണ് മൻസൂർ പാരിസിലേക്ക് പോകുന്നത്.

ഏഴാമത്തെ വയസ്സുമുതൽ തുടങ്ങിയതാണ് മൻസുർ ഈ ജോലി. പിതാവിന്റെ മരണത്തോടെ പഠിനം അഞ്ചാക്ലാസിൽ ഉപേക്ഷിച്ച് പൂർണ്ണമായും ഈ തൊഴിലിലേക്ക് ഇറങ്ങുകയായിരുന്നു. ദിവസം 500 കിലോ മാലിന്യം വരെ മൻസൂറും കുടുംബവും ശേഖരിച്ച് നിർമാർജനം നടത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി, കന്നഡ എന്നീ മൂന്ന് ഭാഷകൾ അറിയാമെങ്കലും ഇംഗ്ലീഷിൽ ഒരുവരി പോലും സംസാരിക്കാനാവില്ലെന്ന് പറയും മൻസൂർ. എങ്കിലും അതൊന്നും സമ്മേളനത്തിൽ സംസാരിക്കാൻ ഒരുതടസ്സമല്ല, എനിക്ക് അറിയാവുന്നത് ഞാൻ പറയും അത് തർജ്ജമ ചെയ്യാൻ ആളുണ്ടല്ലോ പിന്നെയന്തിനാണ് പേടിക്കുന്നതെന്ന് മറുചോദ്യം ചോദിക്കും മൻസുർ.