മകൾക്ക് ദയാവധം അപേക്ഷിച്ച് മാതാപിതാക്കൾ വീണ്ടും !

രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയും മകൾ ഹര്‍ഷിതയ്ക്കൊപ്പം

സ്വന്തം ജീവൻ ബലി കൊടുത്തും മക്കളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണു മാതാപിതാക്കൾ. എന്നാൽ മക്കളുടെ ദയാവധത്തിനു വേണ്ടി കാത്തിരിക്കുന്ന മാതാപിതാക്കളുടെ കഥകളാണ് ഇന്നു വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഞെട്ടലോടെ മാത്രം കേൾക്കുന്ന വാർത്തകളു‌ടെ കാരണങ്ങൾ അറിയുമ്പോൾ പലപ്പോഴും നമ്മുടെ കണ്ണു നനയാറുമുണ്ട്.

അടുത്തിടെയാണ് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനു ദയാവധം തേടി മാതാപിതാക്കൾ നീതിപീഢത്തെ സമീപിച്ച വാർത്ത പുറത്തു വന്നത്. ഇപ്പോഴിതാ മറ്റൊരു രക്ഷിതാക്കൾ കൂടി മകൾക്കു ദയാവധം അപേക്ഷിച്ചു കാത്തിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശികളായ രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയുമാണ് പന്ത്രണ്ടു വയസുകാരിയായ മകൾ ഹര്‍ഷിതയ്ക്കു ദയാവധത്തിന് അനുമതി നൽകണമെന്നഭ്യർഥിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ഗുരുതരമായ കരള്‍ രോഗ ബാധിതയായ അർഷിതയ്ക്കു ശസ്ത്രക്രിയയ നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ കഴിയാത്തതിനാലാണ് ദയാവധത്തിന് അപേക്ഷ സമർപ്പിച്ചതെന്നാണ് രാമചന്ദ്ര റെഡ്ഡി പറയുന്നത്. മകളുടെ കരൾ മാറ്റി വെക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണം കയ്യിലില്ല. അഞ്ചുമാസങ്ങൾക്കു മുമ്പു മഞ്ഞപ്പിത്തം ബാധിച്ചപ്പോഴാണ് ഹർഷിതയുടെ കരൾരോഗം കണ്ടെത്തുന്നത്. കരൾ രോഗത്തിന്റെ അവസാന ഘട്ടത്തിലാണു ഹർഷിതയെന്നും ഉടൻ മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്നു പണത്തിനായി രാപകൽ നടന്നെങ്കിലും 21 ലക്ഷം എന്ന ഭീമമായ തുകയുടെ പകുതി പോലും കിട്ടിയില്ല. ഒന്നുകിൽ മകളെചികിത്സിക്കുന്നതിനാവശ്യമായ പണം തന്നു സഹായിക്കണമെന്നും അതല്ലെങ്കിൽ അവളുടെ ദയാവധത്തിന് അനുമതി നൽകണമെന്നുമാണ് രാമചന്ദ്രറെഡ്ഡിയുടെ അപേക്ഷ.

എന്നാൽ, തെലുങ്കാനയിലെ ആരോഗ്യമന്ത്രി ലക്ഷ്മ റെഡ്ഡി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹർഷിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വാർത്തയുണ്ട്.