പ്രിയങ്കയ്ക്കൊപ്പം ലോകം മുഴുവൻ തിര‍ഞ്ഞ ആ ക്യൂട്ട് പയ്യൻ ഇതാ!!!

ഒടുവിൽ, ലോകം മുഴുവൻ തിരഞ്ഞ ആ ക്യൂട്ട് പയ്യനെ പ്രിയങ്കയ്ക്ക് കിട്ടി. കണ്ടുകിട്ടുക മാത്രമല്ല, ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. വിനയ് റാവത്ത് എന്ന ന്യൂഡൽഹി സ്വദേശിയാണ് ആ സുന്ദരൻചെക്കൻ.

പ്രിയങ്ക ആർപി എന്നൊരു മുംബൈ സുന്ദരി വഴിയിൽ വച്ചൊരു ക്യൂട്ട് പയ്യനെ കണ്ടിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. കണ്ടപാടെ വായ്നോക്കി തിരിച്ചു നടക്കുകയല്ല പ്രിയങ്ക ചെയ്തത്. മറിച്ച് തനിക്ക് ചെറുക്കനെ പെരുത്തിഷ്ടമായെന്നും അവനെ കണ്ടെത്താൻ സഹായിക്കാമോയെന്നും ട്വിറ്ററില്‍ ഒരു അഭ്യർഥന തന്നെ നൽകി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രിയങ്കയുടെ ട്വീറ്റിനു കിട്ടിയത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ക്യൂട്ട് ചെക്കനോടു തോന്നിയ ഇഷ്ടം നാടുമാത്രമല്ല ആ സുന്ദരചെക്കനും അറിഞ്ഞു. ട്വിറ്റര്‍ ലോകം മുഴുവൻ താൻ സംസാരവിഷയവും ട്രെന്‍ഡിങും ആയതറിഞ്ഞ പയ്യൻസ് തന്നെ രംഗത്തെത്തി ചിത്രത്തിലെ സുന്ദരൻ താനാണെന്ന് വ്യക്തമാക്കുകയായിരുന്നു. വിനയ് റാവത്ത് എന്ന ന്യൂഡൽഹി സ്വദേശിയാണ്, ചിത്രത്തിലുള്ളത് താനാണെന്നും ഗുര്‍ഗാവോനിൽ വച്ചെടുത്ത ചിത്രമല്ലേ അതെന്നും ചോദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നെ പറയണോ പൂരം. മെസേജുകളുടെയും ആശംസകളുടെയും പ്രവാഹമായി ... സുന്ദരൻചെക്കനെ കാണാൻപോകുവാണെന്നുള്ള പ്രിയങ്കയുടെ ട്വീറ്റോടെ ഉറക്കംകള‍ഞ്ഞ് ആ പയ്യനെ തിര‍ഞ്ഞ എല്ലാവർക്കും മനസമാധാനമായി. ഇതോടെ ലോകം മുഴുവൻ ഇരുവരുടെയും ആരാധകരായിരിക്കുകയാണ്.

ഗുഡ്ഗാവിലെ എംജി റോഡിൽ നടന്നു പോകും വഴി കണ്ണിൽ ഉടക്കിയ പയ്യനെ അയാൾ പോലുമറിയാതെയാണ് പ്രിയങ്ക തന്റെ മൊബൈൽ ഫോണ്‍ ക്യാമറയിൽ പകർത്തി ഒരു വെറൈറ്റി തെരച്ചിലിനു തുടക്കം കുറിച്ചത്. "ഒത്തിരി ക്യൂട്ടായ ഈ സുന്ദരനെ ഞാൻ എം ജി റോഡിൽ വെച്ച് കണ്ടു, ശരിക്കും ക്യൂട്ടല്ലേ ഇവൻ" എന്ന് ചോദിച്ചുകൊണ്ടാണ് പടം ട്വിറ്ററിൽ പങ്കുവച്ചത്. ഒപ്പം രസകരമായ #cuteguyalert എന്നൊരു ഹാഷ് ടാഗും നൽകി. ട്വിറ്ററിലെ പുതിയ പ്രണയകഥയ്ക്ക്‌ പിന്തുണയുമായി ഒത്തിരി ആളുകൾ സഹായത്തിനെത്തിയിരുന്നു.

ഇനി കഥാന്ത്യം മറ്റൊരറിയിപ്പു കൂടി, ഒരു ഡേറ്റിങ് ആപ്പായിരുന്നു ഇൗ ലവ്അറ്റ് ഫസ്റ്റ് സൈറ്റ് കളിക്കു പിന്നിൽ. തങ്ങളുടെ ആപ്പിന്റെ റീച്ചിനു വേണ്ടിയായിരുന്നത്രേ ഇക്കണ്ട നാടകമെല്ലാം.