' ഐശ്വര്യ ജന്മം നൽകിയത് ഐവിഎഫ് വഴി, അമ്മയുടെ നമ്പർ എങ്കിലും തരണം'

സംഗീത്, ഐശ്വര്യ റായ്

ബോളിവു‍ഡ് ലോകം ഒരല്‍പം ഞെട്ടലോടെയാണ് പുതുവർഷത്തിലെ ആ കഥയെ എതിരേറ്റത്. ലോകസുന്ദരി ഐശ്വര്യ റായിയുടെ മകനാണെന്ന വാദവുമായി ഒരു ആന്ധാപ്രദേശുകാരൻ എത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഐശ്വര്യര്യ അമ്മയാണെന്നും ഐവിഎഫ് ചികിൽസയിലൂടെയാണ് താൻ ജനിച്ചതെന്നും പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച യുവാവിന്റെ പേര് സംഗീത് കുമാർ. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നൽകിയതെന്നും ഇരുപത്തിയൊമ്പതുകാരനായ സംഗീത് പറയുന്നു.

'' 1988ൽ ലണ്ടനില്‍ ഐവിഎഫ് ചികിൽസയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതൽ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളർന്നത്. മുത്തശ്ശി ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്.'' മുത്തച്ഛൻ ഏപ്രിൽ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യൻ ആണെന്നും സംഗീത് പറയുന്നു. 

ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാൻ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്. '' അമ്മ എനിക്കൊപ്പം വന്ന് മാംഗളൂരിൽ താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാൻ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാൻ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണണ്ട്, അമ്മയുടെ നമ്പർ എങ്കിലും കിട്ടിയാൽ മതി'– സംഗീത് പറയുന്നു. 

എന്തായാലും ഒരു തെളിവുകളും കൈവശമില്ലാതെ ബോളിവുഡ് താരസുന്ദരി അമ്മയാണെന്നും പറഞ്ഞുള്ള സംഗീതിന്റെ അവകാശവാദത്തെ ആരും സ്വീകരിച്ച മട്ടില്ല. നേരത്തെയും പല ബോളിവു‍ഡ് നടീനടന്മാരുടെയും ബന്ധുത്വം അവകാശപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. അഭിഷേക് ബച്ചന്റെ ഭാര്യയാണെന്നും പറഞ്ഞ് ജാൻവി കപൂർ എന്ന യുവതി രംഗത്തെത്തിയതും നടി കങ്കണ റണൗട്ടിന്റെ കാമുകനാണെന്നു പറഞ്ഞ് ആകാശ് എന്ന യുവാവു വന്നതും ഷാരൂഖ് ഖാന്റെ അമ്മയാണെന്നു പറഞ്ഞ് ഒരു സ്ത്രീ രംഗത്തെത്തിയതും അവയിൽ ചിലതു മാത്രം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam