ഫെയ്‌സ് ബുക്കിനോട് നഷ്ടപരിഹാരം ചോദിച്ച് മുൻ പോൺ നടി

സുക്കർബർഗ്, മുൻ പോൺനടി ലേഡീ പാരി

തന്റെ ജീവിതം വഴിമുട്ടിച്ചതിന് ഫെയ്‌സ്ബുക് മുതലാളി മാർക് സുക്കർബർഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ പോൺനടി കേസുകൊടുത്തു. തന്റെ കരിയർ നശിപ്പിച്ചതിനും വൈകാരിക വ്യഥയ്ക്കു കാരണമായതിനും ഒരു ബില്യൻ ഡോളർ (ഏകദേശം 6714 കോടി രൂപ) ആവശ്യപ്പെട്ട് ലേഡീ പാരി എന്നറിയപ്പെടുന്ന പോൺ നടിയാണ് കേസ് കൊടുത്തത്. ഇവർ ആണായിട്ടാണ് ജനിച്ചതെന്ന തെറ്റായ വിവരം ഫെയ്‌സ്ബുക്കിൽ പ്രചരിച്ചതാണ് കേസിനാധാരം.

ഇതു തടയാനോ അത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനോ സുക്കർബർഗും കമ്പനിയും ഒന്നും ചെയ്തില്ലെന്നു കാണിച്ചാണ് ഫെഡറൽ കോടതിയിൽ കേസിനു പോയത്. ഫെയ്‌സ് ബുക്കിൽ ആരോ പോസ്റ്റ് ചെയ്ത വിവരത്തിനു വൻ പ്രചാരം ലഭിച്ചതോടെ തന്റെ മാനവും ജോലിയും പോയതു കൂടാതെ ജീവനുതന്നെ ഭീഷണിയാണെന്ന് നടി പറയുന്നു. വാർത്ത അറിഞ്ഞു നിരാശനായ ഒരു മുൻ ആരാധകൻ കത്തികൊണ്ട് മുഖത്തു കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചതായും പറയുന്നു. 41 വയസ്സുകാരിയായ നടി തൊണ്ണൂറുകളിൽ നാൽപതിലധികം അഡൽട്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ലേഡീ പാരിക്ക് ഇത്തരം മാനനഷ്ടകേസ് കൊടുക്കുന്നത് പുതുമയല്ല. 2009ൽ ഇവർ അഡൽറ്റ് ചിത്ര നിർമാണ കമ്പനിക്കെതിരെ നൽകിയ കേസ് ജയിച്ച ചരിത്രവുമുണ്ട്. ആണിന്റെയും പെണ്ണിന്റെയും ശരീരഭാഗങ്ങളോടെയാണ് ലേഡീ പാരി ജനിച്ചതെന്ന തെറ്റായ പ്രചാരണം നടത്തിയതിന് ലിഷർ ടൈം എന്റർടെയ്ൻമെന്റ് രണ്ടര മില്യൻ ഡോളർ നഷ്ടപരിഹാരം നടിക്കു നൽകേണ്ടി വന്നു. മാനഹാനിക്ക് 50,000 ഡോളർ വേറെയും നൽകേണ്ടിവന്നു. അതിനുശേഷവും ഇവർ ഫെയ്‌സ്ബുക്കിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.