ക്ലാസിൽ പിന്നിലെ ബഞ്ചിലെ ഉഴപ്പൻമാരുടെ കൂട്ടത്തിൽ എല്ലാവരും കണ്ടിരുന്ന വിദ്യാർഥി. കഷ്ടപ്പെട്ടു നേടിയ എൻജിനിയറിങ് ജോലി ഉപേക്ഷിച്ച മണ്ടൻ. അങ്ങനെ നിർവചനങ്ങൾ പലകാലത്തും പലതായിരുന്നു മിഥുൻ കുമാറിന്. പക്ഷേ ഇന്ന് അയാളുടെ പേരിന്റെ കൂടെ െഎപിഎസ് എന്ന മൂന്നക്ഷരം ചേർന്നിരിക്കുമ്പോൾ കയ്യടിക്കണം. പലരും കളിയാക്കിയ ഇൗ യുവാവിന്റെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാണ്. ഒരു പോരാട്ടത്തിന്റെ കഥയാണ് കർണാടകത്തിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ജി.കെ.മിഥുൻ കുമാറിന്റെ ജീവിതം.
പഠിച്ചു കൊണ്ടിരുന്ന സമയത്ത് സിവിൽ സർവീസിനെക്കുറിച്ച് അയാൾ ചിന്തിച്ചിട്ടുപോലുമില്ല. ബിരുദത്തിന് ശേഷം സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ആരംഭിച്ചു. എന്നാൽ ആ ജോലിയിൽ മിഥുൻ സംതൃപ്തനായിരുന്നില്ല. മൂന്ന് വർഷങ്ങൾക്കുശേഷം ജോലി രാജിവെച്ചു. നല്ലൊരു ജോലി ഉപേക്ഷിച്ച മിഥുനെ പലരും പരിഹസിച്ചു.
മിഥുനെ ഒരു പൊലീസുകാരനാക്കണമെന്ന് അച്ഛൻ മുൻപ് എങ്ങോ പറഞ്ഞ വാക്കുകൾ അവന്റെ മനസിൽ ഒരു ലക്ഷ്യമുണ്ടാക്കി. പൊലീസുകാരനിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ എന്നതിേലക്ക് ലക്ഷ്യം വളർന്നു. പിന്നെ കഠിന പ്രയത്നത്തിന്റെ നാളുകൾ. ആദ്യ നാലു തവണ പരീക്ഷയെഴുതി തോറ്റു. 2016 ൽ അഞ്ചാം തവണ നൂറ്റിമുപ്പതാം റാങ്കോടെ മിഥുൻ യുപിഎസ്‌സി പാസായി. മിഥുൻ െഎപിഎസ് തിരഞ്ഞെടുക്കുകയും ചെയ്തു.
ഇതറിഞ്ഞപ്പോൾ പലരും മിഥുനോടു ചോദിച്ചു, എന്തുകൊണ്ടാണ് ഐഎഎസ് തിരഞ്ഞെടുക്കാതിരുന്നത്? പൊലീസിസ് യൂണിഫോം നൽകുന്ന ആത്മവിശ്വാസമാണ് അതിനു പിന്നിൽ. യൂണിഫോം ധരിച്ച എന്റെ രൂപമായിരുന്നു സ്വപ്നങ്ങളിൽ എന്നു മിഥുന്‍ പറയുന്നു. ആ സ്വപ്നങ്ങളാണ് പോരാടാനും ജയിക്കാനും ഇയാൾക്ക് ശക്തി പകർന്നത്.