കിമ്മിന്റെ ഹൈഡ്രജൻ ബോംബ് പരീക്ഷണം അതിഭീകരം, സ്ഫോടനത്തിൽ പർവ്വതം പിളർന്നു!

ആഴ്ചകൾക്ക് മുൻപ് ഉത്തരകൊറിയ പരീക്ഷിച്ചത് അത്യാധുനിക പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് തന്നെയാണെന്ന് അമേരിക്കൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സെപ്തംബർ മൂന്നിനാണ് പരീക്ഷണം നടന്നത്. ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ പരീക്ഷണം നടത്തിയ പർവ്വതം പിളർന്ന് ഒന്നടങ്കം രൂപം മാറിയതായും കാണാം.

പർവ്വതത്തിനു മുകളിൽ 85 ഏക്കറോളം സ്ഥലത്ത് വൻ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. വൻ പർവ്വതത്തിന് തുരങ്കം നിർമിച്ചാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ ശക്തി എത്രത്തോളമാണെന്ന് ഇതുവരെ വെളിപ്പെടുത്താൻ ഉത്തര കൊറിയയോ പുറത്തുനിന്നുള്ള വിദഗ്ധര്‍ക്കോ സാധിച്ചിട്ടില്ല.

സെപ്തംബർ മൂന്നിന് മുൻപും ശേഷമുള്ള പുതിയ സിന്തറ്റിക് അപേർച്ചർ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തി. മണ്ടാപ്പ് കൊടുമുടിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് മുൻപ് മണ്ടാപ്പ് കൊടുമുടിക്ക് 2,205 മീറ്റർ ഉയരമുണ്ടായിരുന്നു. പരീക്ഷണത്തിനു ശേഷം മലയുടെ ഉയരം കുത്തനെ കുറഞ്ഞുവെന്നാണ് വിദഗ്ധർ പറയുന്നത്.

സ്ഫോടനം എത്ര വലുതാണെന്ന് തെളിയിക്കാൻ ശേഷിയുള്ളതാണ് പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ. കഴിഞ്ഞ നാലു ആണവ പരീക്ഷണങ്ങൾ നടന്ന ഒരേ തുരങ്കം കോംപ്ളക്സിലാണ് ഈ പരീക്ഷണവും സംഭവിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ നിർമിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ എയർ ബസ് ആണ് ഇതിന്റെ ചിത്രങ്ങൾ നിർമിച്ചത്. ടെറാസാർ- X സാറ്റലൈറ്റ് ഉപയോഗിച്ച് ഉപഗ്രഹങ്ങൾ വിദഗ്ധർക്ക് നൽകി.